
കൊച്ചി: നടൻ ടിനി ടോമിനെ കടവന്ത്ര പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ‍്യം ചെയ്തേക്കും. നടി അൻസിബ ഹസന്‍റെ പരാതിയിലാണ് നടപടി. ടിനി ടോമിനെതിരേ കേസെടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പൊലീസ് ഇത്തരത്തിലൊരു നീക്കത്തിന് ഒരുങ്ങുന്നത്. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയെടുക്കും. ഇവരുടെ മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും ടിനി ടോമിനെതിരേ തുടർനടപടി സ്വീകരിക്കുക.
സ്ത്രീകൾക്കെതിരേ അശ്ലീല പ്രയോഗം, മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീകളോടുള്ള മോശം പെരുമാറ്റം, ലൈംഗിക സൂചനയോടെയുള്ള പരാമർശം എന്നീ വകുപ്പുകളാണ് നിലവിൽ നടനെതിരേ ചുമത്തിയിരിക്കുന്നത്.
അൻസിബയ്ക്കെതിരേ വർഗീയ പരാമർശം നടത്തിയതിന് നടനെതിരേ കേസെടുക്കണമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് നിർദേശിച്ചിരുന്നത്. അതേസമയം, അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന നിലപാടിലായിരുന്നു കടവന്ത്ര പൊലീസ്.