
പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ ഫെഡറൽ ഇമിഗ്രെഷൻ അധികൃതർ 10,000ലേറെ ആളുകളെ അറസ്റ്റ് ചെയ്തതായി ബുധനാഴ്ച്ച 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. കൂടുതൽ അറസ്റ്റുകൾ ആവശ്യമാണെന്നു വൈറ്റ് ഹൗസ് ഐ സി ഇയോട് നിർദേശിച്ചതാണ് വർധനയ്ക്കു കാരണമെന്നു റിപ്പോർട്ടിൽ പറയുന്നു.
ചെക്ക്-ഇനിലും തെരുവിൽ ട്രാഫിക് സ്റ്റോപ്പുകളിലും ഉൾപ്പെടെ അറസ്റ്റുകൾ നടക്കുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ദിവസേന 1,000 പേരെ ശരാശരി അറസ്റ്റ് ചെയ്തിരുന്ന സ്ഥാനത്തു സമ്മർദം ഏറിയപ്പോൾ ഇരട്ടിയിലേറെയായി.
ദിവസേന 2,000 പേരെയെങ്കിലും അറസ്റ്റ് ചെയ്യണം എന്നാണ് വൈറ്റ് ഹൗസ് നിർദേശം.
പഴയ പോലെ ശബ്ദഘോഷമില്ലാതെയാണ് ഇപ്പോൾ അറസ്റ്റുകൾ. ക്രിസ്റ്റി നോവമിനു പകരം ഹോംലാൻഡ് സെക്രട്ടറിയായി വന്ന മാർക്വേയ്‌ൻ മുള്ളിൻ ആ ശൈലിയാണ് നടപ്പാക്കിയത്. മിനസോട്ടയിൽ രണ്ടു യുഎസ് പൗരന്മാരെ ഫെഡറൽ ഏജന്റുമാർ വെടിവച്ചു കൊന്നപ്പോൾ ഉയർന്ന ജനരോഷമാണ് ആ സംയമനം കൊണ്ടു വരാൻ കാരണം.
കൂട്ട നാടുകടത്തൽ എന്ന നയത്തിൽ അയവില്ലെന്നു പ്രസിഡന്റ് ട്രംപ് നൽകുന്ന സൂചനയാണ് വർധിച്ച അറസ്റ്റുകൾക്കു കാരണമായി കാണുന്നത്. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക അനുയായികൾക്ക് പ്രിയങ്കരമാണ് ആ സമീപനം.
"ഞങ്ങളുടെ രാജ്യത്തു നിയമവിരുദ്ധമായി കടന്നാൽ ഞങ്ങൾ കണ്ടെത്തും, അറസ്റ്റ് ചെയ്യും, നാട് കടത്തും," ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ലോറെൻ ബിസ് പറഞ്ഞു.
ശനിയാഴ്ച്ച 2,400ൽ അധികം പേരെ അറസ്റ്റ് ചെയ്തതായി പത്രം പറഞ്ഞു. ഐസ് തടവറകളിൽ 4,000 പേരുടെ വർധന ഉണ്ടായി. അവരുടെ കസ്റ്റഡിയിൽ ഉള്ളവർ 63,000ൽ അധികമാണ്.
Immigrant arrests surge to over 10,000 in five days