
ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പൂർണ്ണമായി ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിന് യുഎസ് ഫെഡറൽ കോടതിയുടെ താൽക്കാലിക വിലക്ക്. അദാനിക്കെതിരായ കുറ്റപത്രങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തിന് കൃത്യമായ കാരണം വ്യക്തമാക്കാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന് ബ്രൂക്ലിൻ ഫെഡറൽ ജഡ്ജി നിക്കോളാസ് ഗരാഫിസ് ഉത്തരവ് നൽകി.
സർക്കാർ സമർപ്പിച്ച പ്രാഥമിക വിശദീകരണം അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ ജഡ്ജി, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രൊസിക്യൂട്ടർമാർക്ക് ജൂലൈ 13 വരെ സമയം അനുവദിച്ചു.
ഇന്ത്യയിൽ സോളാർ പ്ലാന്റ് കരാറുകൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നും, യുഎസ് നിക്ഷേപകരെ വഞ്ചിച്ചെന്നും ആരോപിച്ച് ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ് അദാനിക്കും അനന്തരവനുമെതിരെ യുഎസിൽ കേസെടുത്തത്. എന്നാൽ ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം കഴിഞ്ഞ മേയിൽ കേസ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
അദാനി ടെക്സസിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചതിനും, ട്രംപുമായി ബന്ധമുള്ള അഭിഭാഷകരെ കേസ് ഏൽപ്പിച്ചതിനും പിന്നാലെയാണ് കേസ് പിൻവലിക്കാനുള്ള നീക്കമുണ്ടായതെന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.