
തിരുവനന്തപുരം: വാടക വീട്ടിൽ 27കാരി കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കലയ്ക്ക് അടുത്തുള്ള വടശേരിക്കോണം സ്വദേശി ആരതിയെയാണ് കഴിഞ്ഞ ദിവസം വാടക വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ ഭർത്താവായ അതുലിൽ നിന്നും ക്രൂര പീഡനമാണ് ആരതി നേരിട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവസ്ഥലത്ത് നിന്നും ആരതിയുടേതെന്ന് സംശയിക്കുന്ന ആത്മഹത‍്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം വിവാഹിതരായ ദമ്പതികൾ ആരതിക്ക് പഠനം തുടരാൻ വേണ്ടിയാണ് വാടക വീട്ടിലേക്ക് താമസം മാറിയത്.
എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്നും ആരതി ഗാർഹിക പീഡനത്തിന് ഇരയായെന്നും പൊലീസ് വ‍്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെയും ആരതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ ചോദ‍്യം ചെയ്തു വരുകയാണ്.