Image

ശേഷാദ്രിനാഥന് സംഘ്പരിവാര്‍ ബന്ധമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ വിവാദം

Published on 27 June, 2026
ശേഷാദ്രിനാഥന് സംഘ്പരിവാര്‍ ബന്ധമെന്ന്  കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ വിവാദം

കോഴിക്കോട്: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള മന്ത്രിസഭാ നിര്‍ദേശം വിവാദത്തില്‍. എന്‍ ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് പിഎം നിയാസ് പരാതി നല്‍കി. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പ്രധാന തസ്തികകളില്‍ നിയമനം നടത്തുമ്പോള്‍ അന്വേഷിക്കണമെന്നും നിയാസ് പറഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാനത്തിന്റെ ചുമതയലുള്ള എഐസിസി നേതാവ് ദീപാദാസ് മുന്‍ഷിക്കും പരാതിയുടെ പകര്‍പ്പ് കൈമാറി. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്തേക്ക് ശേഷാദ്രിനാഥനെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചില്ലെന്നാണ് നിയാസിന്റെ പരാതിയില്‍ പറയുന്നത്. ശേഷാദ്രിനാഥ് പഠനകാലത്ത് എസ്എഫ്‌ഐ നേതാവായിരുന്നെന്നും പിന്നീട് സംഘപരിവാര്‍ അനുകൂലിയാണെന്നും കോണ്‍ഗ്രസുമായി ഒരുതരത്തിലും ബന്ധമില്ലാത്തയാളെ രാഷ്ട്രീയപ്രാധാന്യമുള്ള തസ്തികയിലേക്ക് നിയമിച്ചതിന്റെ കെടുകാര്യസ്ഥതയാണ് നിയാസ് പരാതിയില്‍ പറയുന്നത്. ഈ തീരുമാനം നിര്‍ത്തിവയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക