
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകികൊണ്ടുള്ള പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ തലയിൽ പായസം വീണ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അസ്വാഭാവികമായി ഒന്നും തന്നെ ആ കാര്യത്തിലില്ലെന്നും അത് കണ്ട ലോകമെമ്പാടുമുള്ള ആളുകൾക്കും അക്കാര്യത്തിൽ ബോധ്യമുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
'അന്വേഷണത്തിന്റെ ആവശ്യമില്ല. അതിന് എനിക്ക് പരാതിയില്ല. ബോധപൂർവം ചെയ്യുമ്പോഴാണ് പരാതി നൽകേണ്ടത്. അബദ്ധത്തിൽ ആർക്കും എവിടെയും ഒരു ആൾക്കൂട്ടത്തിൽ സംഭവിക്കാം. സന്തോഷമുള്ള നിമിഷത്തിൽ ആ സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നു. അത് ആൾക്കൂട്ടത്തിൽ ആയതുകൊണ്ട് കൈതട്ടിപ്പോയി. അത് ഇത്ര വലിയ സംഭവം ആക്കാനെന്താണ് ഉള്ളത്. അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് താൻ ഡിജിപിക്ക് കത്തയച്ചിട്ടുണ്ടെന്നും' ബിന്ദു കൃഷ്ണ പറഞ്ഞു.
മന്ത്രിയുടെ തലയില്‍ ചൂട് പായസം വീണ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിലാണ് മന്ത്രിയുടെ തലയിൽ ചൂട് പായസം വീണത്. കൊല്ലം കെ.എസ്.ആ.ര്‍ടി.സി ഡിപ്പോയില്‍വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. അവിടെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടന്നിരുന്നു. ഇത് ആൾക്കൂട്ടത്തിനിടയിൽ വച്ച് അബദ്ധത്തിൽ മന്ത്രിയുടെ തലയിലേക്ക് വീഴുകയായിരുന്നു.