Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: കുറ്റക്കാരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

Published on 26 June, 2026
 രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: കുറ്റക്കാരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

 

ലക്‌നോ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ശക്തമായ നടപടികള്‍ ആരംഭിച്ചതായും കുറ്റക്കാരനായ ഒരു വ്യക്തിയെപ്പോലും വെറുതെ വിടില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ വിശ്വാസത്തെയും സനാതന ധര്‍മത്തെയും വ്രണപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം കര്‍ശന മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ ദേവരിയയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 19-ന് അയോധ്യ സന്ദര്‍ശിച്ച വേളയില്‍ താന്‍ നല്‍കിയ ഉറപ്പ് പാലിച്ചതായും, എസ്ഐടി റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് പോലീസ് കടന്നതായും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അയോധ്യ എന്നത് സനാതന ധര്‍മത്തിന്റെയും നമ്മുടെയെല്ലാം വിശ്വാസത്തിന്റെയും പ്രതീകമാണ്. അതുകൊണ്ട് അയോധ്യയിലേക്ക് ആരും ദുഷിച്ച കണ്ണ് വെക്കരുത്. ശ്രീരാമന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും പഠിക്കണം.

കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അടിയന്തര നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ തന്നെ കള്ളവും സത്യവും വേര്‍തിരിച്ച് പൂര്‍ണമായി പുറത്തുകൊണ്ടുവരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ജനങ്ങളുടെ വികാരങ്ങളുമായി കളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. സനാതന ധര്‍മത്തിന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും. ഈ കാര്യത്തില്‍ ആര്‍ക്കും ഒരു തരത്തിലുള്ള ഇളവുകളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

ഭക്തരുടെ സംഭാവനകളില്‍ വന്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ എസ്ഐടി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ക്ഷേത്ര ജീവനക്കാരായ എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായും അനില്‍ മിശ്രയും തങ്ങളുടെ പദവികള്‍ രാജിവെക്കുകയും ചെയ്തു. തെളിവുകളുണ്ടെങ്കില്‍ പ്രതിപക്ഷം അത് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം അന്വേഷണസംഘത്തിന് കൈമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക