
ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നവർക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ആർബിഐ തീരുമാനിച്ചു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും.
50,000 രൂപ വരെയുള്ള തട്ടിപ്പുകൾക്കാണ് ഈ നഷ്ടപരിഹാര പദ്ധതി ബാധകമാവുക. ബാങ്ക് അന്വേഷണ റിപ്പോർട്ടും നിബന്ധനകളും അടിസ്ഥാനമാക്കി, നഷ്ടപ്പെട്ട തുകയുടെ 85 ശതമാനമോ അല്ലെങ്കിൽ പരമാവധി 25,000 രൂപയോ,ഇതിൽ ഏതാണോ കുറവ്, ആ തുക ഉപഭോക്താവിന് ലഭിക്കും. യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.