
സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗൗരവകരമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് (47 പേർ). കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്.
ഡെങ്കിപ്പനി കൂടാതെ മറ്റ് പകർച്ചവ്യാധികളും തലവേദനയാകുന്നുണ്ട്. 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കണ്ണൂരും ഓരോ മരണവും കൊല്ലത്ത് ഒരു സംശയാസ്പദമായ മരണവും റിപ്പോർട്ട് ചെയ്തു. തൃശ്ശൂരിൽ ഒരു എച്ച് വൺ എൻ വൺ മരണവും സ്ഥിരീകരിച്ചു. കൂടാതെ ഷിഗെല്ല (15 പേർ), ചിക്കുൻഗുനിയ (2 പേർ), അമീബിക് മസ്തിഷ്കജ്വരം (ഒരാൾ) എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വയം ചികിത്സ ഒഴിവാക്കി അടിയന്തര വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കും സന്ധികൾക്കും വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗവാഹകർ.