
വാഷിംഗ്ടൺ: ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, കുടിയേറ്റ നിയമ പരിഷ്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുക, ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം വർധിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങളുമായി ഏകദേശം 200 ഇന്ത്യൻ-അമേരിക്കൻ പ്രതിനിധികൾ ചൊവ്വാഴ്ച ക്യാപിറ്റോൾ ഹില്ലിൽ നിയമനിർമാതാക്കളെയും കോൺഗ്രഷണൽ സ്റ്റാഫുകളെയും സന്ദർശിച്ചു.
ഇന്ത്യൻ വംശജരുടെ താൽപര്യങ്ങളും ഇന്ത്യ-അമേരിക്ക സഹകരണവും പ്രോത്സാഹിപ്പിക്കുന്ന ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് (എഫ്ഐഐഡിഎസ് ) സംഘടിപ്പിച്ച നാലാമത് വാർഷിക ക്യാപിറ്റോൾ ഹിൽ ഡേ പരിപാടിയുടെ ഭാഗമായാണ് 25 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വാഷിങ്ടണിലെത്തിയത്. 125-ലധികം കോൺഗ്രസ് അംഗങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും ഓഫീസുകളിൽ ഇവർ സന്ദർശനം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര-സുരക്ഷാ സഹകരണം, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകൾ, ഉയർന്ന പ്രാവീണ്യമുള്ള തൊഴിലാളികൾക്കായുള്ള കുടിയേറ്റ പരിഷ്കാരങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചകളിൽ പ്രധാനമായും ഉയർന്നത്.
ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സ്വാധീനം നയരൂപീകരണത്തിലേക്ക് മാറ്റാനുള്ള നിർണായക ഘട്ടമാണിതെന്ന് എഫ്ഐഐഡിഎസ് പോളിസി ആൻഡ് സ്ട്രാറ്റജി വിഭാഗം മേധാവി ഖണ്ഡേരാവ് കന്ദ് പറഞ്ഞു. സാങ്കേതികവിദ്യ, ഗവേഷണം, വിദ്യാഭ്യാസം, ആതിഥേയത്വ മേഖല, ആരോഗ്യപരിപാലനം, ചെറുകിട വ്യവസായങ്ങൾ, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ അമേരിക്കക്കാർ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻഡോ-പസഫിക് വ്യാപാര-സുരക്ഷാ സഹകരണം, ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തം, ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ആശങ്കകളും സംഭാവനകളും, അമേരിക്കൻ നവീകരണ ശേഷിക്ക് അനിവാര്യമായ കുടിയേറ്റ പരിഷ്കാരങ്ങൾ, നിർണായക ധാതു വിതരണ ശൃംഖലയുടെ സുരക്ഷ എന്നിവയാണ് പ്രതിനിധികൾ ഉന്നയിക്കുന്ന അഞ്ച് പ്രധാന നയമേഖലകൾ.
ക്യാപിറ്റോൾ ഹിൽ സന്ദർശനങ്ങൾക്ക് പിന്നാലെ നടക്കുന്ന യുഎസ്-ഇന്ത്യ പാർട്ണർഷിപ് സമ്മിറ്റിലും നിരവധി പ്രമുഖർ പങ്കെടുക്കും. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ബെഥനി മോറിസൺ, ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അംബാസഡർ മംഗ്യ ഖമ്പ, വിവിധ നയരൂപീകരണ വിദഗ്ധർ, നയതന്ത്രജ്ഞർ, ജനപ്രതിനിധികൾ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചത്.
പങ്കാളിത്തത്തിൽ ഓരോ വർഷവും ശ്രദ്ധേയമായ വർധനയുണ്ടായതായും എഫ്ഐഐഡിഎസ് അറിയിച്ചു. 2023-ൽ 70 പ്രതിനിധികളായിരുന്നു പങ്കെടുത്തത്. 2024-ൽ ഇത് 132-ആയും, 2025-ൽ 145-ആയും ഉയർന്നു. ഈ വർഷം പ്രതീക്ഷിക്കുന്ന ഏകദേശം 200 പ്രതിനിധികളുടെ സാന്നിധ്യം പരിപാടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യവും സ്വാധീനവും അമേരിക്കൻ ദേശീയ നയരൂപീകരണ രംഗത്ത് കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ വർഷത്തെ ക്യാപിറ്റോൾ ഹിൽ ദിനം വിലയിരുത്തപ്പെടുന്നത്.