Image

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

Published on 21 June, 2026
'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്. സര്‍ക്കാര്‍ ഇതില്‍ ഇടപെടേണ്ടതില്ല, മുമ്പും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. സംഘടനയ്ക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മലയാള സിനിമ യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ മാറ്റിനിര്‍ത്തി നോക്കിയാല്‍ വീണ്ടും ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ദേശീയ അന്തര്‍ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ട്. അടിവരയിട്ട് പറയുന്നു ഈ വര്‍ഷവും ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും കൊച്ചിയിലേക്ക് വേദി മാറ്റി എന്നുള്ള പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളില്‍ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോന്‍ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനം മാത്രമല്ല, പ്രാഥമിക അംഗത്വവും താന്‍ രാജിവെക്കുകയാണെന്ന് ശ്വേത വ്യക്തമാക്കി. വലിയ ഗൂഢാലോചനയിലൂടെയും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയുമാണ് തങ്ങളെ പുറത്താക്കാന്‍ ചിലര്‍ ശ്രമിച്ചതെന്നും തുറന്നടിച്ചു.

കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള നീക്കമാണ് ജനറല്‍ ബോഡിയില്‍ നടന്നത്. ഒരു അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്ന് തങ്ങളെ വേട്ടയാടാന്‍ നോക്കിയെന്നും പാവയായി ഇരുന്നാല്‍ മാത്രമേ സംഘടനയില്‍ ഭരിക്കാന്‍ പറ്റൂ എന്ന നില വന്നതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും ശ്വേത മേനോന്‍ തുറന്നടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക