
ന്യൂഡൽഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പുനപ്പരീക്ഷ കനത്ത സുരക്ഷാ സംവിധാനങ്ങളോടെ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 5,440 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്.
മെയ് മൂന്നിന് നടന്ന പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പിന്നീട് പുനപ്പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന 180 മിനുട്ടില്‍ നിന്നും 195 മിനുട്ടായി പരീക്ഷാസമയം കൂട്ടിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1:30ന് തന്നെ എല്ലാ കേന്ദ്രങ്ങളുടെയും ഗേറ്റുകള്‍ അടച്ചു. പുതിയ ഹോള്‍ ടിക്കറ്റിന് പകരം ആദ്യ പരീക്ഷയുടെ പഴയ ഹോള്‍ ടിക്കറ്റുമായി വന്നവര്‍ക്കും, ഗതാഗത പ്രശ്നങ്ങള്‍ കാരണം കൃത്യസമയത്ത് എത്താന്‍ കഴിയാത്തവര്‍ക്കും പരീക്ഷയെഴുതാന്‍ സാധിച്ചില്ല.