
യുഎസ്-ഇറാൻ ധാരണാപത്രത്തെ തുടർന്നുളള ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് നയിക്കുന്ന പ്രതിനിധി സംഘവും സ്വിറ്റസർലൻഡിലെ ബർഗൻസ്റ്റോക്കിൽ എത്തി.
ഇസ്രയേൽ ശനിയാഴ്ച്ച െബനനിൽ മറ്റൊരു ആക്രമണത്തിൽ 32 പേരെ കൊലപ്പെടുത്തിയത് ചർച്ചകൾക്കു തടസം സൃഷ്‌ടിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഉൾപ്പെടെയുള്ള സംഘം എത്തിയത്. വാൻസിനു മുൻപ് പ്രസിഡന്റ് ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ഹാറെഡ് കുഷ്‌നർ എന്നിവർ എത്തിയിരുന്നു.
ചർച്ചകളിൽ ആദ്യ വിഷയങ്ങളിൽ ഒന്നായി ഇസ്രയേൽ-ഹിസ്‌ബൊള്ള പോരാട്ടം ഉൾപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യം യുഎസ് അംഗീകരിച്ചതായി സി ബി എസ് റിപ്പോർട്ട് ചെയ്തു. അതിപ്രധാനമാണ് ഈ വിഷയമെന്നു വാൻസും പറഞ്ഞു. ഇസ്രയേലോ ഹിസ്‌ബൊള്ളയോ ലെബനീസ് സർക്കാരോ ഈ ചർച്ചയിൽ പങ്കെടുക്കുന്നില്ല.
ഇസ്രയേലി ആക്രമണം വീണ്ടും ഉണ്ടായതോടെ ശനിയാഴ്ച്ച ഇറാൻ ഒരിക്കൽ കൂടി ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു.
അതേ സമയം, ആറാഴ്ചയ്ക്കു ശേഷം ഇറാൻ അവരുടെ ഖാർഗ് ദ്വീപിൽ നിന്നു വീണ്ടും കപ്പലുകളിൽ എണ്ണ കയറ്റി തുടങ്ങിയെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ധാരണാപത്രം ഒപ്പുവച്ചതിന്റെ തൊട്ടു പിന്നാലെയാണ് ഈ നീക്കം. ഇരുപതോളം കപ്പലുകൾ ഖാർഗിൽ ചരക്കു കയറ്റാൻ കാത്തു കിടപ്പുണ്ട്.
ചർച്ചകൾ നിരവധി ദിവസങ്ങൾ നീളുമെന്നു വാൻസ് യുഎസിൽ നിന്നു ഭാര്യ ഉഷയുമൊത്തു വിമാനം കയറും മുൻപ് മാധ്യമങ്ങളോടു പറഞ്ഞു. "അണ്വായുധ വിഷയം, ലെബനനിലെ വെടിനിർത്തൽ എന്നിവ ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നോ രണ്ടോ ദിവസം കൊണ്ടു തുടർ ചർച്ചകൾക്കു അടിത്തറ പാകിയ ശേഷം താൻ യുഎസിലേക്കു മടങ്ങുമെന്നും വാൻസ് അറിയിച്ചു.
US, Iran delegations arrive in Switzerland