
വാഷിങ്ടൺ: അമേരിക്കയുടെ പ്രഥമ വനിത മെലാനിയ ട്രംപ് ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി ആദ്യ വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പദ്ധതിയെ പ്രശംസിച്ചു. പ്രസിഡൻഷ്യൽ എഐ ചലഞ്ച് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ നവീന ആശയങ്ങൾ അവതരിപ്പിച്ച സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് മെലാനിയ ട്രംപ് 'ആദ്യ' എന്ന വിദ്യാർത്ഥിനിയുടെ പദ്ധതിക്ക് പ്രത്യേക അംഗീകാരം നൽകിയത്.
വിർജീനിയ സ്വദേശിനിയായ ആദ്യ അവതരിപ്പിച്ച NAVI എന്ന എ.ഐ. സംവിധാനം കുട്ടികളെ ഓൺലൈൻ ലോകത്തിൽ സുരക്ഷിതരാക്കാൻ സഹായിക്കുന്ന ഒന്നാണ്. തന്റെ സുഹൃത്തായ അനിത നേരിട്ട കടുത്ത സൈബർ ബുള്ളിയിംഗ് അനുഭവമാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് ആദ്യ പറഞ്ഞു. ഓൺലൈൻ പീഡനത്തെ തുടർന്ന് അനിതയുടെ മാനസികാരോഗ്യം ഗുരുതരമായി ബാധിക്കപ്പെടുകയും സ്കൂളിൽ പോകുന്നത് പോലും അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. ബുള്ളിയിംഗ് അനുഭവങ്ങളെ ഡിജിറ്റൽ പൗരത്വ പാഠങ്ങളാക്കി മാറ്റുകയാണ് പ്രോജക്ടിന്റെ ലക്ഷ്യമെന്ന് ആദ്യ പറഞ്ഞു. ഓൺലൈനിൽ ഉണ്ടാകുന്ന ദോഷകരമായ ഇടപെടലുകൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റവും ഈ എ.ഐ. സംവിധാനം പ്രോത്സാഹിപ്പിക്കുന്നതായി വിദ്യാർത്ഥിനി വ്യക്തമാക്കി.
പഴയ കമ്പ്യൂട്ടർ സംവിധാനങ്ങളിലും സൗജന്യമായി സ്കൂളുകൾക്ക് നാവി ഉപയോഗിക്കാനാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
“കുട്ടികൾക്ക് ചിന്തിക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനുമുള്ള സ്വാതന്ത്ര്യം നൽകുമ്പോൾ, അത് മുഴുവൻ സമൂഹത്തെയും ഉയർത്തിക്കൊണ്ടുപോകുന്ന സർഗാത്മകതയുടെയും നവീകരണത്തിന്റെയും ശൃംഖല സൃഷ്ടിക്കുന്നു.”ആദ്യയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് മെലാനിയ ട്രംപ് കുറിച്ചു.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നും, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, പോർട്ടോ റിക്കോ എന്നിവിടങ്ങളിൽ നിന്നുമുള്ളതടക്കം 20,000-ത്തിലധികം വിദ്യാർത്ഥികളാണ് പ്രസിഡൻഷ്യൽ എഐ ചലഞ്ചിൽ പങ്കെടുത്തത്. കൂടാതെ 10 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 49 പ്രതിരോധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും മത്സരത്തിന്റെ ഭാഗമായിരുന്നു.
ആരോഗ്യം, പോഷകാഹാരം, പൊതുസുരക്ഷ തുടങ്ങിയ മേഖലകളിലെ യാഥാർഥ്യ പ്രശ്നങ്ങൾക്ക് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹാരം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. ജൂൺ 9-ന് വൈറ്റ് ഹൗസിൽ നടന്ന ആദ്യ പ്രസിഡൻഷ്യൽ എഐ ചലഞ്ച് നാഷണൽ ചാമ്പ്യൻ അവാർഡ്‌സ് ചടങ്ങിൽ ആറു ദേശീയ ചാമ്പ്യൻ ടീമുകളെ ആദരിച്ചു.
ചടങ്ങിൽ സംസാരിച്ച മെലാനിയ ട്രംപ്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമൂഹത്തിലെ യഥാർഥ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പഠനവും നവീകരണവും തുടർന്നും പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.