
ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടിയായി തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കിലെ കൊൽക്കത്ത സെൻട്രൽ പ്ലാസ ശാഖയിലുള്ള മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഏകദേശം 440 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലുള്ളത്. കൊൽക്കത്ത പൊലീസിന്റെ നിർദേശപ്രകാരമാണ് ബാങ്ക് അധികൃതർ ഈ നടപടി സ്വീകരിച്ചത്.
ടിഎംസി നേതാവും മുൻ ട്രഷററുമായ അരൂപ് ബിശ്വാസ് നൽകിയ കത്താണ് സംഭവങ്ങളുടെ തുടക്കം. താൻ ഒപ്പിട്ടുനൽകിയ ഉപയോഗിക്കാത്തതോ ശൂന്യമോ ആയ ചെക്കുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ബാങ്ക് മാനേജർക്ക് നൽകിയ കത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, പാർട്ടിയിലെ പത്ത് വിമത എം.എൽ.എമാർ ബിധാൻനഗർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. അക്കൗണ്ടുകളിൽ അവ്യക്തമായ സ്രോതസ്സുകളിൽ നിന്ന് വൻ തുകകൾ നിക്ഷേപിച്ചിട്ടുണ്ടെന്നും, അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടെന്നും അവർ പരാതിയിൽ ആരോപിച്ചു.
അന്വേഷണം വേഗത്തിലാക്കിയില്ലെങ്കിൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുമെന്ന് പരാതിക്കാർ മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബിധാൻനഗർ സൈബർ ക്രൈം പൊലീസ് ബ്രാഞ്ച് അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും, അക്കൗണ്ടുകളിൽ ഡെബിറ്റ് മരവിപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു