
ബ്രിട്ടനിൽ പെൺകുട്ടികളെ വശീകരിച്ചു ലഹരിയിലേക്കും ലൈംഗിക പീഡനത്തിലേക്കും നയിക്കുന്ന 'ഗ്രൂമിംഗ് ഗാംഗ്‌സ്' എന്നറിയപ്പെടുന്ന സംഘങ്ങൾ പതിറ്റാണ്ടുകളായി നശിപ്പിച്ച പെൺകുട്ടികളുടെ എണ്ണം 250,000 കവിയുമെന്നു വലതുപക്ഷ തീവ്രവാദി റിഫോം പാർട്ടിയുടെ എം പി: റുപേർട്ട് ലവ് നയിച്ച സ്വകാര്യ അന്വേഷണം കണ്ടെത്തി. പ്രധാനമായും പാക്ക് വംശജരാണ് കുറ്റവാളികളെന്നും ഭരണകൂടങ്ങൾ അവരെ ഒതുക്കാൻ ശ്രമിച്ചില്ലെന്നും ലവ് ആരോപിക്കുന്നു.
ബ്രിട്ടനിൽ ഗൗരവമായ ക്രമസമാധാന-രാഷ്ട്രീയ പ്രശ്നമായി ഈ വിഷയം വളർന്നതോടെ റിഫോം പാർട്ടി ഭരണ ലേബർ പാർട്ടിക്കും പ്രതിപക്ഷ ടോറികൾക്കും ക്ഷീണം ഏല്പിക്കുന്ന വിധം വളർന്നു കഴിഞ്ഞു.
'ഗ്രൂമിംഗ് ഗാംഗ്' ഇരകളെ കടത്തിക്കൊണ്ടു പോവുകയും പീഡിപ്പിക്കയും ചെയ്തിട്ടുണ്ടെന്നും അവർ ഗർഭം ധരിക്കുമ്പോൾ ഉത്തരവാദിത്തം ഏൽക്കാൻ ആളില്ലാത്ത സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും 219 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
ഈ അതിക്രമങ്ങളെ അതിജീവിച്ച സാമി വുഡ്‌ഹൗസ് അന്വേഷണത്തിൽ നേതൃത്വം നൽകിയപ്പോൾ 20,000 പേർ ഏതാണ്ട് 600,000 പൗണ്ട് ($ 7,94,040) സംഭാവന നൽകി.
ഇരകളുടെ മൊഴിയും രാഷ്ട്രീയക്കാരുടെ പ്രതികരണങ്ങളും വിദഗ്ദ്ധരുമായി നടത്തിയ പരസ്യ ആശയ വിനിമയങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ഏഷ്യൻ ടെലിവിഷൻ ദിയ ടി വി ആണ് റിപ്പോർട്ട് പുറത്തു വിട്ടത്.
കുടിയേറ്റത്തിനെതിരായ ആയുധമായി വലതുപക്ഷം ഉപയോഗിക്കുന്ന റിപ്പോർട്ടിന് ഇസ്‌ലാമിക സമൂഹങ്ങൾ ബ്രിട്ടനിൽ വളരുന്നതിനെ ചെറുക്കുക എന്ന ലക്ഷ്യവുമുണ്ടെന്നത് വ്യക്തമാണ്. ഇസ്ലാമിക സംഘങ്ങളുടെ പ്രധാന ഇരകൾ ബ്രിട്ടീഷ് വെള്ളക്കാർ ആണെന്ന ഊന്നൽ അതിനു തെളിവാണ്. ഈ സംഘങ്ങളെ വളർത്താൻ പോലീസും സാമൂഹ്യ സംഘടനകളും സ്കൂളുകളും നാഷണൽ ഹെൽത്ത് സർവീസും സംഭാവന നൽകി എന്ന ആരോപണം ഉയർത്തുന്നതിലും ഭരണം കണ്ടിട്ടില്ലാത്ത റിഫോം പാർട്ടിയുടെ രാഷ്ട്രീയം വ്യക്തമാണ്.
പാക്കിസ്ഥാനിലേക്കു കടത്തി
1955ൽ മിഡിൽസ്ബറോയിൽ നിന്നുള്ള 15കാരിയെ ബലാത്സംഗം ചെയ്ത കേസിൽ നാലു പാക്കിസ്ഥാനികളെ അറസ്റ്റ് ചെയ്തിരുന്നതാണ് ആദ്യമായി രേഖപ്പെടുത്തിയ കുറ്റകൃത്യം. 1997നും 2013നും ഇടയിൽ 1,400 പെൺകുട്ടികളെ നശിപ്പിച്ചു എന്ന പാർലമെന്റിലെ പ്രസ്താവന തള്ളിക്കളയുന്ന റിപ്പോർട്ട് ആരോപിക്കുന്നത് ഗവൺമെന്റുകൾ ഈ കുറ്റകൃത്യങ്ങൾക്ക് കൂട്ടു നിൽക്കുകയും അവ ഒതുക്കുകയും ചെയ്തു എന്നാണ്. ഒരു വർഷം 19,000 പെൺകുട്ടികളെ വരെ ബലാത്സംഗം ചെയ്തിട്ടുണ്ടന്ന് 'ദ ഇൻഡിപെൻഡന്റ്' പത്രത്തിന്റെ റിപ്പോർട്ട് അടിസ്‌ഥാനമാക്കി അവർ വാദിക്കുന്നു. കോടതി കുറ്റക്കാരായി കണ്ടെത്തിയവരിൽ 87% മുസ്ലിങ്ങൾ ആയിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടികളെ പാക്കിസ്ഥാനിൽ കൊണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. മുസ്ലിങ്ങളെ വിവാഹം കഴിക്കാത്തവർ പാപികളാണെന്നു അവരോടു പറഞ്ഞതായും ആരോപണമുണ്ട്.
റിപ്പോർട്ടിലെ നൂറോളം പേജുകളിൽ ഇരകളുടെ മൊഴികളുണ്ട്.
'Grooming gangs' raped over 250,000 girls in UK