
യുഎസ്-ഇറാൻ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിച്ചു ലെബനനിൽ നിന്നു സൈന്യത്തെ പിൻവലിക്കാൻ ഇസ്രയേൽ വിസമ്മതിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു. പ്രസിഡന്റ് ട്രംപും ഇറാൻ പ്രസിഡന്റ് പെസെഷ്കിയാനും ധാരണാപത്രത്തിൽ ഒപ്പു വച്ച ശേഷം ഹോർമുസിലൂടെ 12.5 മില്യൺ ബാരൽ എണ്ണ കടന്നു പോയെന്നു വൈസ് പ്രസിഡന്റ് വാൻസ് പറഞ്ഞിരുന്നു.
മേഖലയിൽ യുഎസ് സേന തുടരുന്നു എന്നതാണ് ഇറാൻ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രശ്നം.
വെള്ളിയാഴ്ച്ച സ്വിറ്റസർലൻഡിൽ ആരംഭിക്കാനിരുന്ന അടുത്ത വട്ടം ചർച്ചകൾ അതോടെ സ്തംഭനത്തിലായി. ഇറാൻ സംഘം ടെഹ്റാനിൽ നിന്നു പുറപ്പെട്ടില്ല. വാൻസിന്റെ സ്വിസ് യാത്ര മാറ്റിവച്ചെന്നു വൈറ്റ് ഹൗസ് അറിയിക്കയും ചെയ്തു.
യുഎസ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നു ഇറാൻ വിപ്ലവ സേന ഐ ആർ ജി സി മാരിടൈം റേഡിയോ ചാനലുകളിൽ പറഞ്ഞു. "ഇസ്രയേൽ ലെബനനിൽ നിന്നു പിന്മാറണം എന്നതും യുഎസ് സേന പേർഷ്യൻ ഗൾഫ് ഉൾപ്പെടെയുള്ള മേഖലകൾ വിട്ടു പോകണം എന്നതും പ്രധാനപ്പെട്ട വ്യവസ്ഥകളാണ്. അവ നടപ്പാക്കാത്തതു കൊണ്ട് ഹോർമുസ് വീണ്ടും അടയ്ക്കുന്നു."
സുരക്ഷ മാനിച്ചു കപ്പലുകൾ ഹോർമുസിൽ നിന്ന് അകന്നു നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം പിൻവലിച്ചെന്നു യുഎസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. എന്നാൽ പിന്മാറ്റം പൂര്ണമായില്ല എന്നാണ് ഐ ആർ ജി സി പറയുന്നത്.
വെള്ളിയാഴ്ച്ച തുടങ്ങാനിരുന്ന ചർച്ചകൾ മാറ്റി വച്ചതിനു യുഎസ് കാരണമൊന്നും പറഞ്ഞില്ല. ഇസ്രയേലിന്റെ പിന്മാറ്റം ഉണ്ടാവാതെ കരാർ ഒപ്പുവയ്ക്കില്ലെന്ന് ഐ ആർ ജി സി നിലപാടെടുത്തു എന്നു റിപ്പോർട്ടുകൾ വന്നിരുന്നു.
ചർച്ചയ്ക്കുള്ള സാങ്കേതിക വിഷയങ്ങളിൽ ഇനിയും തയാറെടുപ്പ് വേണമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു.
Iran closes Hormuz again