
യുഎസ്-ഇറാൻ ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞാൽ ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടു കൊടുക്കുന്നതിനെ വിമർശിച്ചവർക്കു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമായ മറുപടി നൽകി: "അത് നമ്മുടെ പണമല്ല."
മറ്റൊരു രാജ്യത്തിന് അവകാശപ്പെട്ട പണം സ്ഥിരമായി പിടിച്ചു വയ്ക്കുന്നത് യുഎസ് ഡോളറിലും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥിതിയിലുമുള്ള വിശ്വാസം നഷ്ടമാവാൻ ഇടയാകുമെന്നു ട്രംപ് വിശദീകരിച്ചു.
ഫ്രാൻസിലെ ഏവിയനിൽ ജി 7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. "അവരുടെ ഒട്ടേറെ പണം നമ്മൾ പിടിച്ചു വച്ചു. അത് നമ്മുടെ പണമല്ല. ഒരു സമയത്തു നമ്മൾ അത് തിരിച്ചു കൊടുക്കണം. ഇല്ലെങ്കിൽ ആരും ഇനി ഡോളറിൽ പണം ഇറക്കില്ല."
അതേപ്പറ്റി താൻ നല്ലവണ്ണം ആലോചിച്ചെന്നു ട്രംപ് വെളിപ്പെടുത്തി.
ഇറാന് സിവിലിയൻ ആണവ പദ്ധതി തുടരാൻ ആഗ്രഹമുണ്ടെങ്കിൽ അത് അനുവദിക്കാവുന്നതാണെന്നു ട്രംപ് പറഞ്ഞു. അണ്വായുധം ഉണ്ടാക്കുന്നതിനു മാത്രമേ എതിർപ്പുള്ളൂ.
ലോകത്തു മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യത്തിന് എന്തിനാണ് അണുശക്തി എന്ന് ട്രംപ് ചോദിച്ചു. "വൈദ്യുതി ഉല്പാദിപ്പിക്കാനാണ്."
അണ്വായുധം തടഞ്ഞു സുരക്ഷ ഉറപ്പാക്കുന്ന ട്രംപ് ഇറാന്റെ പ്രോക്‌സികളായി ശത്രു രാജ്യങ്ങളെ നിരന്തരം ആക്രമിക്കുന്ന ഹിസ്‌ബൊള്ള, ഹമാസ് തുടങ്ങിയ തീവ്രവാദി സംഘങ്ങളെ നിയന്ത്രിക്കാനും ഏർപ്പാടുണ്ടാക്കിയെന്നു ഭരണകൂടം അവകാശപ്പെടുന്നു.
Trump defends unfreezing of Iranian assets