
സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിൽ യെല്ലോ ബാങ്ക് ബീച്ചിൽ ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.
സാനോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന മഹിയാൽ സ്രാൻ (20), യുസി ബെർക്ക്‌ലിയിൽ പഠിച്ചിരുന്ന ഹർഷിത നായർ തിരമാലകളും വേലിയേറ്റവും വെള്ളത്തിലേക്ക് വലിച്ചിഴച്ചതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ച ആയിരുന്നു സംഭവം. ആദ്യറിപ്പോർട്ടുകളിൽ ഇവർ കരയിൽ ഉറങ്ങുകയായിരുന്നു എന്നാണ് പറഞ്ഞത്. എന്നാൽ അത് ശരിയല്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥിനിയായിരുന്നു നായർ. ഫ്രീമോണ്ടിലെ വാഷിംഗ്ടൺ ഹൈസ്‌കൂളിൽ നിന്ന് 2023-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവർക്കും 2027-ൽ ബിരുദം ലഭിക്കേണ്ടതായിരുന്നു.
അപ്രതീക്ഷിതമായി എത്തിയ ശക്തമായ വേലിയേറ്റവും അപകടകരമായ തിരമാലകളും ഇവരെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മാറിക്കൊണ്ടിരുന്ന തീരദേശ കാലാവസ്ഥയും ശക്തമായ തിരമാലകളുമാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തകർ ഇരുവരെയും കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് കടൽ സുരക്ഷാ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
മരിച്ച ഹർഷിത നായർ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നെന്ന് യുസി ബെർക്ക്‌ലിയിലെ സഹപ്രവർത്തകർ അനുസ്മരിച്ചു.