
ന്യൂഡൽഹി: നീറ്റ് - യുജി 2026 പുനഃപരീക്ഷയുടെ മുന്നോടിയായി രാജ്യത്ത് ടെലഗ്രാം മെസേജിങ് സേവനങ്ങൾ നിരോധിച്ചു. ജൂൺ 22 വരെയാണ് ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വിവാദമായ നീറ്റ് പരീക്ഷ നടത്തുന്നതിന് മുന്നോടിയായാണ് കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ജൂൺ 21 ഞയറാഴ്ചയാണ് നീറ്റ് പുനഃപരീക്ഷ . 22 വരെയാണ് ടെലിഗ്രാം താൽക്കാലികമായി നിരോധിക്കുന്നത്. മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം 30 വരെ വിലക്കിയിട്ടുണ്ട്. ഇതിനോടകം പോസ്‌റ്റ് ചെയ്ത മെസേജുകൾ എഡിറ്റ് ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഈ നീക്കം. ചോദ്യപേപ്പർ ചോർത്തുന്ന റാക്കറ്റുകൾ ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്നെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ അഭ്യർഥന മാനിച്ച് കേന്ദ്ര ടെലികോം മന്ത്രാലയമാണു താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നീറ്റ് പരീക്ഷ ലക്ഷ്യമിട്ട് വിവിധ സംഘങ്ങൾ ടെലിഗ്രാം ചാനലുകൾ വഴി വ്യാജ ചോദ്യപേപ്പറുകൾ വിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം റാക്കറ്റുകൾ സജീവമാണെന്ന് എൻടി കണ്ടെത്തിയതിനെത്തുടർന്നാണ് ഇവ വിലക്കിയത്.