
ഷെയ്ന്‍ നിഗം നായകനായ 'ദൃഢം', 'ഭൂതകാലം' എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചാണെന്ന മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖയുടെ ആരോപണങ്ങള്‍ തള്ളി 'ദൃഢം' സിനിമയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ്. തങ്ങളുടെ സിനിമയ്ക്ക് ശ്രീലേഖയുടെ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് മാര്‍ട്ടിന്‍ ജോസഫ് വ്യക്തമാക്കി.
താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കരിങ്കുടി പൊലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചാണ് 'ദൃഢം' എന്ന സിനിമയുടെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നാണ് ശ്രീലേഖ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. തന്റെ യൂട്യൂബ് ചാനലില്‍ നാല് വര്‍ഷം മുന്‍പ് പങ്കുവെച്ച ഈ കഥയുടെ ലിങ്കും അവര്‍ പോസ്റ്റിനൊപ്പം നല്‍കിയിരുന്നു. വളരെ യാദൃശ്ചികമായാണ് താന്‍ സിനിമ കണ്ടതെന്നും ഒരു പൊലീസ് കഥയായതുകൊണ്ട് കണ്ടുനോക്കിയപ്പോഴാണ് മോഷണം ബോധ്യപ്പെട്ടതെന്നും ശ്രീലേഖ അവകാശപ്പെട്ടു.
മൂന്ന് വർഷം മുമ്പ് യൂട്യൂബ് ചാനലിൽ പറഞ്ഞ അനുഭവകഥയുടെ മോഷണമാണ് ഭൂതകാലം. ഇതിന്റെ യൂട്യൂബ് ലിങ്കും പോസ്റ്റിലുണ്ട്. രണ്ടു സിനിമകളിലേയും നായകനായ ഷെയ്ൻ നിഗത്തെ ‘പറവ’ കണ്ടപ്പോൾ മുതൽ തനിക്ക് ഇഷ്ടമാണ്. തനിക്കൊപ്പം ജോലി ചെയ്‌ത, താൻ സഹോദരനായി കാണുന്ന പോലീസുദ്യോഗസ്ഥനെ പോലെയാണ് ഷെയ്‌നിനെ കാണാൻ എന്നതാണ് ഇതിന് കാരണം എന്നും മുഹമ്മദ് എന്നാണ് ഈ പോലീസുകാരന്റെ പേരെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.