
കാസർകോട്: നഗരത്തിലെ ലോഡ്ജിൽ പത്തൊൻപതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയും കുടുംബ സുഹൃത്തുമായ വിഷ്ണു പ്രസാദ് (24) ആണ് ടൗൺ പൊലീസിൻ്റെ പിടിയിലായത്. സുഹൃത്തിന് മാനസിക വിഷമമാണെന്നും കുടുംബ പ്രശ്നം തീർക്കണമെന്നും വിശ്വസിപ്പിച്ചാണ് പ്രതി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്.
കഴിഞ്ഞ ശനിയാഴ്ച കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. അടുത്തിടെ വിവാഹിതയായ യുവതിയെയാണ് പ്രതി തന്ത്രപൂർവം കെണിയിൽ വീഴ്ത്തിയത്. യുവതിയുടെ അടുത്ത സുഹൃത്തായ മറ്റൊരു പെൺകുട്ടി ലോഡ്ജിലുണ്ടെന്നും, അവർ വലിയ മാനസിക വിഷമത്തിലാണെന്നും വിഷ്ണു പ്രസാദ് ധരിപ്പിച്ചു.
ഗൗരവമുള്ള കാര്യമാണെന്നും ഉടൻ ഇടപെടണമെന്നും പറഞ്ഞതോടെ യുവതിക്ക് സംശയമൊന്നും തോന്നിയില്ല. ആദ്യം വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞിരുന്നെങ്കിലും, സുഹൃത്തിനെ സഹായിക്കാനായി യുവതി പ്രതിക്കൊപ്പം ഓട്ടോയിൽ ലോഡ്ജിലേക്ക് പോകുകയായിരുന്നു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലേക്കാണ് യുവതിയെ വിവാഹം ചെയ്ത് അയച്ചിരുന്നത്. കുടുംബവുമായി ഏറെ നാളത്തെ അടുത്ത സൗഹൃദമുള്ള വ്യക്തിയായതിനാലാണ് പ്രതിക്കൊപ്പം പോകാൻ യുവതി തയാറായത്.
ലോഡ്ജ് മുറിയിൽ എത്തിയ ഉടൻ തന്നെ പ്രതി വാതിൽ അകത്തുനിന്ന് പൂട്ടി. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി. മുറിയിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ യുവതി പുറത്തുപോകാൻ ശ്രമിച്ചെങ്കിലും പ്രതി സമ്മതിച്ചില്ല. ബലമായി കടന്നുപിടിച്ച പ്രതിയെ യുവതി ശക്തമായി എതിർത്തതോടെ പ്രതി യുവതിയെ ക്രൂരമായി മർദിച്ചു. തുടർന്ന് വസ്ത്രം ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.