
കുട്ടികളുടെ ഓൺലൈൻ സുരക്ഷ കർശനമാക്കാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ സേവനങ്ങൾ ലഭ്യമാക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ പ്രഖ്യാപിച്ചു. സ്നാപ്ചാറ്റ്, ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, എക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളെല്ലാം ഈ നിയന്ത്രണത്തിന് കീഴിൽ വരും. 2027 മാർച്ചിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം.
“കുട്ടികൾക്ക് അവരുടെ നഷ്ടപ്പെട്ട ബാല്യം തിരികെ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ കുട്ടികളിൽ കടുത്ത ആസക്തിയുണ്ടാക്കുകയും അവരുടെ സന്തോഷം കവരുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ മാതൃകാപരമായ നിലപാടാണ് യുകെ കൈക്കൊള്ളുന്നത്,” കീർ സ്റ്റാമർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിൽ നടപ്പിലാക്കിയ സോഷ്യൽ മീഡിയ നിരോധന നിയമത്തെ മാതൃകയാക്കിയാണ് ബ്രിട്ടന്റെ പ്രവർത്തനം.