
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 689 ആയി ഉയർന്നതായും 139 മരണങ്ങൾ സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച മാത്രം പുതുതായി 17 കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കിഴക്കൻ പ്രവിശ്യകളായ ഇറ്റൂരി, നോർത്ത് കിവു, സൗത്ത് കിവു എന്നിവിടങ്ങളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ഇതിനുപുറമേ രോഗലക്ഷണങ്ങളോടെ 168 സംശയകരമായ കേസുകളും 64 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക ചികിത്സയോ കൃത്യമായ വാക്സിനോ നിലവിലില്ലാത്ത, എബോളയുടെ അപൂർവ വകഭേദമായ ‘ബൂൻഡി ബുഗ്യോ’ ആണ് കോംഗോയിലെ ഇപ്പോഴത്തെ കൂട്ട മരണങ്ങൾക്ക് പിന്നിലെന്ന് ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എബോള വൈറസിന്റെ ആകെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്.
ചികിത്സാ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പ്രതിരോധ സാമഗ്രികളുടെ ലഭ്യതക്കുറവ്, ആവശ്യത്തിന് ധനസഹായം ലഭിക്കാത്തത് എന്നിവ കോംഗോയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്