
ശബരിമലയിലെ സ്വർണപ്പാളികൾ അനധികൃതമായി കടത്തിയെന്ന വൻ വിവാദക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം അജികുമാർ എന്നിവർക്കെതിരെ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവരും ഒപ്പിട്ട നോട്ടീസ് എസ്.ഐ.ടി കൈമാറി.
മുൻ ഭരണസമിതിയുടെ കാലാവധിയിൽ, ഹൈക്കോടതിയുടെ യാതൊരുവിധ മുൻകൂർ അനുമതിയും വാങ്ങാതെ നവീകരണത്തിന്റെ പേര് പറഞ്ഞ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതാണ് കേസിനാസ്പദമായ സംഭവം. മുൻ ദേവസ്വം ബോർഡ് ഭാരവാഹികളിലേക്ക് തന്നെ അന്വേഷണം നീളുന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്.
കേസിൽ കൃത്യമായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിർദ്ദേശപ്രകാരം പുതിയ സ്വർണ്ണ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കാൻ പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിലെത്തും. കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. നാളെ ശേഖരിക്കുന്ന പുതിയ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി പുറത്തുവരുന്നതോടെ കേസിൽ അന്തിമഘട്ട നടപടികളിലേക്ക് കടക്കാനാണ് എസ്.ഐ.ടി തീരുമാനം.