Image

​അധികാരത്തോട് ചോദ്യം ചോദിക്കുന്നത് കുറ്റമല്ല; ന്യൂസ് ക്ലിക് വിധി മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Published on 11 June, 2026
​അധികാരത്തോട് ചോദ്യം ചോദിക്കുന്നത് കുറ്റമല്ല; ന്യൂസ് ക്ലിക് വിധി മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: 'ന്യൂസ് ക്ലിക്കി'നെതിരായ കേസിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി, ഭരണകൂട അധികാരത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരായ ശക്തമായ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുടക്കം മുതൽ തന്നെ ന്യൂസ് ക്ലിക്കിനും അതിന്റെ എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കുമെതിരെ ഉണ്ടായ നടപടികൾ വിമർശനാത്മക മാധ്യമപ്രവർത്തനത്തെയും ജനകീയ പ്രക്ഷോഭങ്ങളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയായിരുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് കോടതിയുടെ ഇടപെടലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

​കോർപ്പറേറ്റ്-രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായി ഭൂരിപക്ഷ മാധ്യമങ്ങളും പ്രവർത്തിക്കുന്ന ഇന്നത്തെ കാലത്ത്, ജനപക്ഷത്തുനിന്ന് അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കുന്ന ശബ്ദങ്ങളെയാണ് ഭരണകൂടം കൂടുതൽ ആക്രമണത്തിന് വിധേയമാക്കുന്നത്. ന്യൂസ് ക്ലിക്കിന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല. അതുകൊണ്ടുതന്നെ ഈ കോടതി വിധി കേവലം ഒരു മാധ്യമ സ്ഥാപനത്തിന്റെ മാത്രം വിജയമല്ലെന്നും, രാജ്യത്തെ ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വീണ്ടെടുപ്പാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

​അധികാര കേന്ദ്രങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നത് കുറ്റകൃത്യമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഡൽഹി ഹൈക്കോടതിയുടെ വിധി. ജനങ്ങളുടെ പക്ഷത്തുനിന്നുള്ള സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ നിയമത്തിന്റെയോ അന്വേഷണ ഏജൻസികളുടെയോ ബലം ഉപയോഗിച്ച് ഭയപ്പെടുത്താനോ നിശ്ശബ്ദമാക്കാനോ കഴിയില്ലെന്ന് ഈ വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക