
തൃശ്ശൂർ: സ്വർണ്ണഖനികളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന സ്വർണ്ണം വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആൾദൈവം കൊടുങ്ങല്ലൂരിൽ അറസ്റ്റിലായി. പത്തനംതിട്ട മാധവമംഗലം സ്വദേശിയും ഇപ്പോൾ കൊടുങ്ങല്ലൂരിൽ താമസക്കാരനുമായ ഷാജി അഥവാ 'കെ.ജി.എഫ് സ്വാമി' (61) യെയാണ് കൊടുങ്ങല്ലൂർ പോലീസ് വ്യാഴാഴ്ച പിടികൂടിയത്. സ്വർണ്ണഖനി നടത്തിപ്പുകാരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. പണം നൽകുന്നവരുടെ വിശ്വാസം പിടിച്ചുപറ്റാൻ സ്വർണ്ണക്കട്ടിയെന്ന വ്യാജേന ഇയാൾ കാട്ടിയിരുന്ന വസ്തു പരിശോധനയിൽ സ്റ്റീൽ കട്ടിയാണെന്ന് പോലീസ് കണ്ടെത്തി.
മാടവന സ്വദേശിയായ ഷജീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വർണ്ണക്കട്ടി വാങ്ങുന്നതിനായി ഷജീർ ഇയാൾക്ക് 5.05 ലക്ഷം രൂപ നൽകിയിരുന്നു. തുടർന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത കൊടുങ്ങല്ലൂർ പോലീസ് വ്യാഴാഴ്ച രാവിലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിശോധനയിൽ വീട്ടിൽ നിന്ന് മുക്കുപണ്ടങ്ങൾ, വ്യാജ സ്വർണ്ണക്കട്ടികൾ, കൃത്രിമ കല്ലുകൾ എന്നിവയും വിവിധ വിലാസങ്ങൾ രേഖപ്പെടുത്തിയ ഒന്നിലധികം തിരിച്ചറിയൽ കാർഡുകളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം വാഗ്ദാനം ചെയ്ത് ഇയാൾ കൂടുതൽ പേരെ വഞ്ചിച്ചിട്ടുണ്ടെന്നാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചത്. ഇതിനിടെ, സ്വർണ്ണത്തിൽ തീർത്തതാണെന്ന് അവകാശപ്പെട്ട് വ്യാജ ഗണപതി വിഗ്രഹം നൽകി തട്ടിപ്പ് നടത്തിയതിന് പാവറട്ടി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച പോലീസ് സംഘം, കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.