
അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്‍റെ ഉപരിതലത്തിലെത്തിക്കുന്ന നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ്-III ദൗത്യ സംഘത്തെ പ്രഖ്യാപിച്ചു. കമാൻഡർ റാണ്ടി ബ്രെസ്‌നിക്, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇഎസ്എ) പൈലറ്റ് ലൂക്ക പർമിറ്റാനോ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ഫ്രാങ്ക് റൂബിയോ, ആൻഡ്രെ ഡഗ്ലസ് എന്നിവരാണ് നാലംഗ ദൗത്യ സംഘത്തിൽ ഉൾപ്പെടുന്നത്. പ്രധാന ക്രൂവിനെ പിന്തുണയ്ക്കുന്നതിനായി നാസയുടെ ബോബ് ഹീന്റ്സിനെ ബാക്ക്-അപ്പ് ക്രൂ മെമ്പറായും നിശ്ചയിച്ചിട്ടുണ്ട്.
മനുഷ്യരെ ചന്ദ്രനിലെത്തിച്ച് സ്ഥിരമായ സാന്നിധ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദൗത്യമാണ് ആർട്ടെമിസ്.
ഹ്യൂസ്റ്റണിലുള്ള നാസ ആസ്ഥാനമായ ജോൺസൺ സ്‌പേസ് സെന്ററിൽ നിന്നുള്ള തത്സമയ ബ്രീഫിംഗിനിടെ ഈ പ്രഖ്യാപനം ആഗോള ശ്രദ്ധ ആകർഷിച്ചു.
കഴിഞ്ഞ ഏപ്രിലിൽ ചന്ദ്രനെ വലംവെച്ച് വിജയകരമായി തിരിച്ചെത്തിയ ആർട്ടെമിസ് II ദൗത്യത്തിന്റെ തുടർച്ചയായാണ് ഈ പരീക്ഷണം നടക്കുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഒറിയോൺ പേടകത്തിൽ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിന്റെ സഹായത്തോടെയായിരിക്കും വിക്ഷേപണം.
ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ നേരിട്ട് ഇറങ്ങില്ല. പകരം, ഭൂമിയുടെ ലോവർ ഓർബിറ്റിൽ വെച്ച് പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനികളായ സ്പേസ് എക്സ് , ബ്ലൂ ഒറിജിൻ എന്നിവരുടെ ലൂണാർ ലാൻഡർ പ്രോട്ടോടൈപ്പുകളുമായി ഒറിയോൺ പേടകം ഡോക്ക് ചെയ്യുന്ന അതിസങ്കീർണ്ണ സാങ്കേതികവിദ്യയാണ് ഈ ദൗത്യത്തിലൂടെ പ്രധാനമായും പരീക്ഷിക്കുക.