
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കേരളത്തിൽ പരക്കെ ഒറ്റപ്പെട്ട ശക്തവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവിൽ മഴ ശക്തമാകാൻ കാരണം. മുൻകരുതലിന്റെ ഭാഗമായി കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മഴ കനത്തതോടെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സുരക്ഷ മുൻനിർത്തി ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് രാത്രി ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന മറ്റ് ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്.
വരും ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ മഴയുടെ തീവ്രത തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാളെ (തിങ്കൾ) കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വടക്കൻ ജില്ലകൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളിൽ യെല്ലോ അലർട്ടായിരിക്കും. ചൊവ്വാഴ്ചയോടെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവയൊഴികെ മറ്റ് എല്ലാ ജില്ലകളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.