
തിരുവനന്തപുരം: ബന്ധുനിയമനത്തെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. തനിക്ക് സഹോദരനുണ്ടെന്നും അദ്ദേഹത്തെ നിയമിച്ചില്ലെന്നും പകരം കോൺഗ്രസിലെ സജീവപ്രവർത്തകനായ ബെന്നി തോമസിനെയാണ് നിയമിച്ചത് എന്നായിരുന്നു സണ്ണി ജോസഫിന്‍റെ വാദം. നിയമസഭയിൽ പ്രതിപക്ഷ നേതാവ് പോലും തന്നെ വിമർശിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേഴ്സണൽ സ്റ്റാഫിൽ എന്തെങ്കിലും യോഗ്യത മാനദണ്ഡമോ അയോഗ്യത മാനദണ്ഡമോ നിയമപരമായി ഇല്ല. അപേക്ഷ വിളിച്ച് പരീക്ഷ നടത്തിയല്ല നിയമിക്കുന്നത്. ബന്ധപ്പെട്ട മന്ത്രിയാണ് അതിൽ തീരുമാനമെടുക്കുന്നത്. ഈ വ്യക്തി എന്‍റെ ബന്ധുവാണെന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. എനിക്ക് സഹോദരനുണ്ട്. അദ്ദേഹത്തെയല്ല നിയമിച്ചത്. പകരം പാർട്ടിയുടെ സജീവ പ്രവർത്തകനായ തെരഞ്ഞെടുപ്പ് ചീഫ് ഏജന്‍റ് ആയ രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള ബെന്നി തോമസിനെയാണ്. - സണ്ണി തോമസ് പറഞ്ഞു.
തനിക്ക് സ്വീകാര്യനും വിശ്വാസ്യതയുമുള്ള വ്യക്തിയാണ് ബെന്നി തോമസ് എന്നാണ് അദ്ദേഹം പറയുന്നത്. മന്ത്രി എന്ന നിലയിൽ തന്‍റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സഹായിക്കുന്ന നല്ലൊരു വ്യക്തി എന്ന നിലയിലാണ് പൊതുപ്രവർത്തന രംഗത്ത് പരിചയസമ്പന്നനെ നിയമിച്ചത്. മാധ്യമങ്ങൾ ഇത്ര രൂക്ഷമായി വിമർശിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.