
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്‍റെ മരണത്തിൽ അമ്മയുടേയും രണ്ടാനച്ഛന്‍റേയും മൊഴി പുറത്ത്. കുട്ടിയെ ഉപദ്രവിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു. കുട്ടി ഹൈപ്പർ ആക്റ്റീവ് ആയിരുന്നെന്നും ഓടി നടക്കാതിരിക്കാൻ ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ചു എന്നാണ് ഇവർ മൊഴി നൽകിയത്. പൊലീസ് കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ അഖിലയും പങ്കാളി അഷ്കറും കുട്ടിയോടു ചെയ്ത ക്രൂരതകൾ സമ്മതിച്ചത്.
ഒരുമിച്ചുള്ള ജീവിതത്തിൽ കുട്ടി തടസമാണെന്ന് കരുതിയിരുന്നു എന്നാണ് ഇരുവരുടേയും മൊഴി. സൈക്കിളിൽ നിന്ന് വീണ് കുട്ടിയുടെ കൈ ഒടിഞ്ഞിട്ടും 12 ദിവസം കഴിഞ്ഞാണ് ആശുപത്രിയിൽ കൊണ്ടുപോയത്. രണ്ട് കൈയ്ക്കും നീരും വന്നിട്ടും വേദനയുണ്ടെന്ന് കുഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ഇവർ തയാറായില്ല. മരിക്കുന്നതിനു നാലു മാസം മുൻപ് തൊട്ടുതന്നെ കുഞ്ഞിന് ക്രൂരമായ മർദനം നേരിടേണ്ടിവന്നു.