
കർണാടകത്തിലെ സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായുള്ള ‘ശക്തി’ പദ്ധതി വഴി വിദ്യാർഥിനികൾക്ക് നിലവിൽ തന്നെ ഈ ആനുകൂല്യം ലഭിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആൺകുട്ടികൾക്കും കൂടി സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയത്. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള പ്രധാന ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നാണിത്. പുതിയ തീരുമാനത്തിലൂടെ സംസ്ഥാനത്തെ പത്ത് ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്കാണ് നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കുക.
സംസ്ഥാനത്തെ നാല് പ്രധാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും. ഇതിലൂടെ പ്രതിവർഷം 1,700 കോടി രൂപയുടെ അധികബാധ്യതയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കെ.എസ്.ആർ.ടി.സി. വഴി മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾക്കും, ബെംഗളൂരുവിലെ ബി.എം.ടി.സി. ഉൾപ്പെടെയുള്ള മറ്റ് മൂന്ന് റീജണൽ കോർപ്പറേഷനുകൾ വഴി രണ്ട് ലക്ഷം വീതം വിദ്യാർഥികൾക്കും സൗജന്യമായി യാത്ര ചെയ്യാനാകും. നിലവിൽ കൺസെഷൻ പാസുകൾ എടുത്ത വിദ്യാർഥികൾക്ക് തുക തിരികെ നൽകുമെന്നും പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.