
ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ രാജിക്കത്ത് സമർപ്പിച്ചു. ഡൽഹിയിലെത്തിയ അണ്ണാമലൈ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനെയും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബിഎൽ സന്തോഷിനെയും കണ്ട് രാജിക്കത്ത് സമർപ്പിച്ചു. അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്.
ബിജെപി ബന്ധം അവസാനിപ്പിക്കുന്നതോടെ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള നീക്കമാണ് ഐപിഎസ് മുൻ ഉദ്യോഗസ്ഥനായ അണ്ണാമലൈ ലക്ഷ്യമിടുന്നത്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും.
സംസ്ഥാന ബിജെപി നേതൃത്വവുമായുള്ള കടുത്ത എതിർപ്പിൻ്റെ പശ്ചാത്തലത്തിലാണ് അണ്ണാമലൈ പാർട്ടി വിടുന്നത്. അണ്ണാമലൈയും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഈ സംഭവവികാസം. എഐഎഡിഎംകെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിലും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥാനാർഥി നിർണയത്തിലുമാണ് അണ്ണാമലൈയെ ചൊടിപ്പിച്ചത്.
എഐഎഡിഎംകെയുമായുള്ള സഖ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരമായി സംസ്ഥാനത്ത് സ്വതന്ത്രമായ ഒരു സംഘടനാ അടിത്തറ കെട്ടിപ്പടുക്കുന്നതിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അണ്ണാമലൈ വാദിച്ചിരുന്നു. നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ഉണ്ടാക്കിയ രാഷ്ട്രീയ നേട്ടം അണ്ണാമലൈയെ സ്വാധീനിച്ചു.