
തിരുവനന്തപുരം: സാംസ്കാരിക നായകന്മാരെ രൂക്ഷമായി വിമർശിച്ച് നിയമസഭയിൽ ജി സുധാകരന്റെ പ്രസംഗം. കേരളത്തിലെ ബുദ്ധിജീവികളിൽ ഭൂരിപക്ഷവും രാഷ്ട്രീയ പാർട്ടികളുടെ കാലുനക്കികളാണെന്നും എന്തെങ്കിലും കാര്യം സാധിക്കാൻ വേണ്ടി നടക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവും ചരസുമടിച്ച് യുവജനങ്ങളിൽ ഒരുവിഭാഗം നശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ തന്റെ പ്രസംഗത്തെ അനുകൂലിച്ച് കൈയടിച്ച ഭരണപക്ഷത്തോട് താൻ സ്വതന്ത്ര എംഎൽഎ എന്ന് ഓർമിപ്പിക്കാനും സുധാകരൻ മറന്നില്ല. കൈയടിക്ക് വേണ്ടി പറയുകയല്ലെന്നും താൻ ഒരു സ്വതന്ത്ര എംഎൽഎ ആണെന്നും ജി സുധാകരൻ പറഞ്ഞു. സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും ജനങ്ങൾ അറിയട്ടെ എന്നും സുധാകരൻ സഭയിൽ പറഞ്ഞു.
ജി സുധാകരനെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗത്തിന് വിളിച്ച ശേഷം പോയിന്റ് ഓഫ് ഓർഡറിനായി പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു. ഇതേത്തുടർന്ന് ജി സുധാകരന് മൂന്ന് തവണ എഴുന്നേൽക്കുകയും ഇരിക്കേണ്ടിയും വന്നു. ഇതേത്തുടർന്നാണ് അദ്ദേഹം, 'ഇതേത് വകുപ്പ് പ്രകാരമെന്ന്' ചോദിച്ചത്. ചോദ്യം ഉയർന്നതോടെ ഭരണപക്ഷത്ത് നിന്ന് കൈയടി ഉയർന്നു. ഇതോടെയാണ് ജി സുധാകരൻ 'കൈകൊട്ടലിന് വേണ്ടി പറയുകയല്ല. ഞാൻ സ്വതന്ത്രനായ ജനകീയ എംഎൽഎ ആണ്' എന്ന് മറുപടി പറഞ്ഞത്