Image

‘ജയിപ്പിച്ച് മന്ത്രിയാക്കിയത് വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല’; മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം

Published on 01 June, 2026
‘ജയിപ്പിച്ച് മന്ത്രിയാക്കിയത് വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല’;  മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. യു.ഡി.എഫ് – കോൺഗ്രസ് അനുകൂലികളായ സൈബർ ഗ്രൂപ്പുകളിൽ നിന്നാണ് മന്ത്രിക്കെതിരെ പ്രധാനമായും വിമർശനങ്ങളും ആക്ഷേപങ്ങളും ഉയരുന്നത്. മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെ കടുത്ത ഭാഷയിലുള്ള കമന്റുകളാണ് നിറയുന്നത്. “താങ്കളെ ജയിപ്പിച്ച് മന്ത്രിയാക്കിയത് വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല” എന്നും, ഈ നടപടിയോടെ ഇനി നിയമസഭ പോയിട്ട് പഞ്ചായത്ത് പോലും കാണാൻ സാധിക്കില്ലെന്നുമുള്ള രീതിയിലാണ് കമന്റുകൾ വഴിയുള്ള സൈബർ ആക്രമണം.

സൈബർ ഇടങ്ങൾക്ക് പുറമെ കോൺഗ്രസ് നേതാക്കളിൽ ചിലരും മന്ത്രിയുടെ സന്ദർശനത്തെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ വർഗ്ഗീയ പരാമർശങ്ങൾ നടത്തുന്ന നേതാക്കളെ കാണാൻ പോയത് തെറ്റായ നടപടിയാണെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്താൻ ഭരണാധികാരികൾക്ക് കഴിയണമെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യത പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, മന്ത്രി ബിന്ദു കൃഷ്ണയ്‌ക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളെയും സൈബർ ആക്രമണങ്ങളെയും ശക്തമായി തള്ളിക്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ രംഗത്തെത്തി. സി.പി.എമ്മിന്റെ കള്ളപ്രചാരണങ്ങൾക്ക് മന്ത്രിയെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്നും ഏത് അറ്റം വരെയും അവരെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ടെന്ന് വിഷ്ണു സുനിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തോട് മിണ്ടാനോ കാണാനോ പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതൽ അപകടകരമാണ്. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ മാത്രമല്ല സന്ദർശിച്ചത്. എൻ.എസ്.എസ് ആസ്ഥാനം, കത്തോലിക്കാ സഭാ ആസ്ഥാനങ്ങൾ, ഇസ്‌ലാമിക മതനേതാക്കൾ എന്നിവരെയെല്ലാം അവർ കണ്ടിട്ടുണ്ട്. ഇത് പ്രീണനമല്ല, മറിച്ച് എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യു.ഡി.എഫിന്റെ പൊതുനയത്തിന്റെ ഭാഗമാണെന്നും വിഷ്ണു സുനിൽ ഓർമ്മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക