
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കർ മുൻപും നിരവധി ക്രൂരതകൾക്കും ദുരൂഹ മരണങ്ങൾക്കും കാരണക്കാരനായിട്ടുണ്ടെന്ന് ഗുരുതര പരാതികൾ. അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ പണ്ട് മുങ്ങിമരിച്ച സംഭവത്തിലും, അഷ്കറുമായി വിവാഹം നിശ്ചയിച്ച ശേഷം ആത്മഹത്യ ചെയ്ത മറ്റൊരു യുവതിയുടെ മരണത്തിലും പ്രതിക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. പ്രതിക്കെതിരെ മുൻപ് ലഭിച്ച പരാതികളിൽ നടപടിയെടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു.
ആമിനയെ വിവാഹം കഴിക്കുന്നതിന് മുൻപ് ചിറയിൻകീഴ് സ്വദേശിയായ ഒരു യുവതിയുമായി അഷ്കറിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് അഷ്കർ ഇതിൽ നിന്ന് പിന്മാറിയതോടെ മനംനൊന്ത് ഈ യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന മൊഴികൾ. വിവാഹത്തിന് ശേഷം ആദ്യ ഭാര്യയായ ആമിനയെ അഷ്കർ ക്രൂരമായി മർദ്ദിച്ച് മൃതപ്രായയാക്കുകയും കോമയിലാക്കുകയും ചെയ്തിരുന്നു. ഈ പരാതി നിലനിൽക്കെയാണ് ആമിനയുടെ സഹോദരൻ മുങ്ങിമരിച്ച സംഭവത്തിലും ബന്ധുക്കൾ ഇപ്പോൾ ദുരൂഹത ആരോപിക്കുന്നത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖില ഗർഭിണിയായിരിക്കെ ഭർത്താവുമായി പിണങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ അഖിലയുടെ ആദ്യ ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മരണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കും.