
ഇന്ത്യക്കാർ വിദേശത്തു കൂടുതൽ പരിഷ്‌കൃതമായ പെരുമാറ്റവും മര്യാദകളും പഠിക്കണമെന്നു അടിവരയിട്ടു പറയുന്ന സന്ദേശങ്ങൾ സ്വിറ്റസർലണ്ടിലെ ഒരു ഹോട്ടലിൽ ഇന്ത്യൻ ശത കോടീശ്വരൻ ഹരീഷ് ഗോയങ്ക കണ്ടെത്തി.
ഇന്ത്യൻ അതിഥികളെ മാത്രം ഉദ്ദേശിച്ചാണ് ജിസ്‌റ്റഡിൽ ഹോട്ടൽ ആർക്ക്-എൻ-സിയൽ നോട്ടീസ് പതിച്ചിട്ടുള്ളതെന്ന് അതിന്റെ ചിത്രം പങ്കു വച്ച ഗോയങ്ക ചൂണ്ടിക്കാട്ടി. 'ഇന്ത്യയിൽ നിന്നുള്ള പ്രിയപ്പെട്ട അതിഥികൾക്ക്' നൽകുന്ന അറിയിപ്പിൽ പ്രഭാത ഭക്ഷണം കഴിക്കുന്നവർ കാണിക്കേണ്ട മര്യാദകൾ മുതൽ ഇടനാഴികളിലും ബാൽക്കണികളിലും അമിത ശബ്ദം അരുത് എന്ന നിർദേശം വരെയുണ്ട്.
ബ്രെയ്ക്ഫാസ്റ്റ് ബുഫെയിൽ നൽകുന്ന ഭക്ഷണം ഡൈനിങ്ങ് ഏരിയക്കു പുറത്തു കൊണ്ടുപോയി കഴിക്കരുതെന്നു ഇന്ത്യക്കാർക്കു നിർദേശമുണ്ട്. "ബുഫെയിൽ എല്ലാ ഭക്ഷണവും പുതുതായി പാചകം ചെയ്യുന്നതാണ്. പ്രാദേശിക ഉത്പന്നങ്ങളുമാണ്. ദയവായി ഒന്നും പുറത്തു കൊണ്ട് പോകരുത്, ഭക്ഷണം പ്രാതലിനു മാത്രമുള്ളതാണ്."
മറ്റു അതിഥികൾക്കും നല്ലൊരു പ്രാതൽ കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഹോട്ടൽ ഓർമിപ്പിച്ചു. ഭക്ഷണ മുറിയിൽ നൽകുന്ന കട്ട്ലറി മാത്രമേ അവിടെ ഉപയോഗിക്കാവൂ.
ഫ്രീയായി നൽകുന്ന ഭക്ഷണം മറ്റുളളവരുമായി പങ്കിടുന്നവർ പ്രത്യേകമായി പണം നൽകണമെന്നു നോട്ടീസിൽ പറയുന്നു.
പൊതു ഇടങ്ങളിൽ ശബ്ദം ഉയർത്തരുതെന്നു ഇന്ത്യക്കാരോടു ഹോട്ടൽ നിർദേശിക്കുന്നു. ഇടനാഴികളിലും ബാൽക്കണിയിലും ഉൾപ്പെടെ എല്ലായിടത്തും ആ മര്യാദ പാലിക്കണം.
"ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള അതിഥികൾ ഹോട്ടലിൽ താമസിക്കുന്നുണ്ട്. അവരും ഇവിടത്തെ ശാന്തതയും സമാധാനവും ആസ്വദിക്കുന്നു. അതു കൊണ്ട് ഇടനാഴികളിലും ബാൽക്കണിയിലും ഉച്ചത്തിൽ സംസാരിക്കരുതെന്നു അഭ്യർത്ഥിക്കുന്നു."
നോട്ടീസ് കണ്ടു താൻ ഞെട്ടിപ്പോയെന്നു ഗോയങ്ക എക്‌സിൽ കുറിച്ചു. പൊതു ഇടങ്ങളിൽ നൃത്തം ചെയ്തും ശാന്തമായ ഇടങ്ങളിൽ പിക്‌നിക് നടത്തിയും ഇന്ത്യക്കാർ മറ്റുള്ളവരെ ശല്യം ചെയ്യുന്നതു കണ്ടിട്ടുണ്ടെന്ന് അദ്ദേഹം എഴുതി.
അത്തരം വിഡിയോകൾ ഇന്റർനെറ്റിൽ വൈറലാവുന്നത് കണ്ടിട്ടുണ്ട്. "റെസ്റ്റോറന്റുകളിൽ ഗാർബാ ഡാൻസ്, എയർപോർട്ടുകളിൽ ഉച്ചത്തിലുള്ള സംസാരം, വിമാനത്തിൽ പിക്‌നിക്...ഇതൊക്കെ മറ്റുളളവർക്കു ശല്യമാവുന്നു."
ജപ്പാൻകാരെ കണ്ടു പഠിക്കണമെന്നു ഗോയങ്ക പറഞ്ഞു. ലോകമൊട്ടാകെ മര്യാദകൾക്കും സാമൂഹ്യ മാന്യതയ്ക്കും അവർ ആദരിക്കപ്പെടുന്നു.
Swiss hotel advises Indians to behave