
ഇറാനുമായി ചേർന്നു ഹോർമുസ് കടലിടുക്കിൽ ടോൾ പിരിക്കാൻ ഉദ്ദേശമില്ലെന്നു ഒമാൻ ഉറപ്പു നൽകിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. യുഎസുമായുള്ള നല്ല ബന്ധങ്ങൾ തുടരാനാണ് ആഗ്രഹിക്കുന്നതെന്നു ഒമാന്റെ അംബാസഡർ പറഞ്ഞതായും ബെസെന്റ് വെളിപ്പെടുത്തി.
ഇറാനുമായി ടോൾ ചുമത്തുന്ന കാര്യം ഒമാൻ ചർച്ച ചെയ്തു എന്ന റിപ്പോർട്ട് വന്നപ്പോൾ ഒമാനെ ചുട്ടുകളയുമെന്നു പ്രസിഡന്റ് ട്രംപ് താക്കീതു നൽകിയിരുന്നു. എന്നാൽ ആ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നു ഒമാൻ വിശദീകരിച്ചു.
ഒമാന്റെയും അവിടത്തെ ജനങ്ങളുടെയും സ്വൈര ജീവിതത്തിനു പ്രശ്നമുണ്ടാക്കുന്ന യാതൊന്നും ചെയ്യാൻ ഉദ്ദേശമില്ലെന്നു അംബാസഡർ വിശദീകരിച്ചു. സാമ്പത്തിക തകർച്ച വിളിച്ചു വരുത്താനും ആഗ്രഹമില്ല.
യുഎസ്-ഒമാൻ ബന്ധത്തിനു 200 വർഷം പഴക്കമുണ്ടെന്ന് അംബാസഡർ പറഞ്ഞതായി ബെസെന്റ് അറിയിച്ചു. "അത് ഇനിയൊരു 200 വർഷം കൂടിയെങ്കിലും നിലനിർത്താൻ അവർ ആഗ്രഹിക്കുന്നു."
ടോൾ പിരിച്ചാൽ ഉപരോധം ഏർപെടുത്തുമെന്നു ബെസെന്റ് നേരത്തെ താക്കീതു നൽകിയിരുന്നു.
Oman won't collect toll at Hormuz