
തിരുവനന്തപുരത്തെ ‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിലുണ്ടായ അപകടത്തെത്തുടർന്ന് പാർക്കിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച ഗൗരവകരമാണെന്ന് വിലയിരുത്തിയാണ് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന്റെ കർശന നടപടി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിച്ചതായും പാർക്കിന്റെ ലൈസൻസ് റദ്ദാക്കാൻ തദ്ദേശ സ്ഥാപനത്തിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
പഞ്ചായത്ത് നൽകിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും ജില്ലാ ഭരണകൂടം വഴി നിർദ്ദേശം നൽകി. മുൻപ് തിരഞ്ഞെടുപ്പ് കാലത്ത് ഇതേ പാർക്കിലുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. അത്തരമൊരു സംഭവം നടന്നിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാർക്ക് അധികൃതർ വീഴ്ച വരുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി.
വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇനി പാർക്കിന് പ്രവർത്തനാനുമതി നൽകുകയുള്ളൂ. ഹാപ്പി ലാൻഡ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അമ്യൂസ്മെന്റ് പാർക്കുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താൻ ടൂറിസം വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി