
മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡുകളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനുമായി കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി സർക്കാരിന്റെ പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ പിണറായി വിജയന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
"സഖാവ് പിണറായി വിജയനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകളെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഇത്തരം നടപടികൾ വീണ്ടും ഉയർത്തുന്നു," എം.കെ. സ്റ്റാലിൻ തന്റെ പോസ്റ്റിൽ കുറിച്ചു.