
ഗാസ സിറ്റി: ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സിന്റെ പുതിയ കമാൻഡർ ഇൻ ചീഫ് മുഹമ്മദ് ഒഡേയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവരം പുറത്തുവിട്ടത്. പടിഞ്ഞാറൻ ഗാസ സിറ്റിയിലെ റിമാൽ നഗരപ്രാന്തത്തിലുള്ള ഒരുകെട്ടിടത്തിനു നേരെ ചൊവ്വാഴ്ച രാത്രിയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ഹമാസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മുഹമ്മദ് ഒദേയുടെ മരണവുമായി ബന്ധപ്പെട്ട് ഹമാസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഹമാസിന്റെ സായുധസംഘടനയുടെ മുൻ തലവനായ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഒദേ നേതൃത്വചുമതലയിലേക്ക് എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം സംഘടനയുടെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.