Image

മുനമ്പം വഖഫ് ഭൂമി: ഉമീദ് പോര്‍ട്ടലില്‍ 'നിയമവിരുദ്ധമായി' ചേര്‍ത്ത വിവരങ്ങള്‍ നീക്കണം, കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍

Published on 26 May, 2026
മുനമ്പം വഖഫ് ഭൂമി: ഉമീദ് പോര്‍ട്ടലില്‍ 'നിയമവിരുദ്ധമായി' ചേര്‍ത്ത വിവരങ്ങള്‍ നീക്കണം, കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് കത്ത് നല്‍കി് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. ഭൂമി 'ഉമീദ്' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള ആശങ്കകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. പോര്‍ട്ടലില്‍ 'നിയമവിരുദ്ധമായി' അപ്ലോഡ് ചെയ്ത സ്വത്തുക്കള്‍ നീക്കം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ മേല്‍നോട്ട അധികാരം ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുനമ്പത്തെ 400 ഏക്കറിലധികം വരുന്ന ഭൂമി 'യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ്' ചട്ടങ്ങളോ വഖഫ് നിയമത്തിലെ വ്യവസ്ഥകളോ പാലിക്കാതെയാണ് വഖഫ് ബോര്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് റിജിജുവിന് നല്‍കിയ കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഇത് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമപ്രകാരം 'മുതവല്ലിക്ക്'മാത്രമേ വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഉമീദ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ അധികാരമുള്ളൂ. ഇവിടെ ആ അധികാരം ഫാറൂഖ് കോളജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വഖഫ് ബോര്‍ഡ് ഏകപക്ഷീയമായാണ് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ന്യൂനപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്‍പ് ഇതിന് വഴിയൊരുക്കിയതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, പ്രത്യേകിച്ച് പോര്‍ട്ടലില്‍ നിന്ന് എന്‍ട്രികള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക