
കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊലപാതക കേസിൽ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികൾക്കാണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. വിചാരണ നടപടികൾ അനന്തമായി നീണ്ടുപോകാനുള്ള സാധ്യത മുൻനിർത്തി പ്രതികളുടെ ജാമ്യം റദ്ദാക്കാനും ഇവരെ റിമാൻഡ് ചെയ്യാനും കഴിഞ്ഞ ദിവസം സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ അനുകൂല വിധി പുറപ്പെടുവിച്ചത്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ. പത്മനാഭൻ കോടതിയിൽ ഹാജരായി.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഉൾപ്പെടെയുണ്ടായ വലിയ അലംഭാവത്തെ തുടർന്ന് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസാണിത്. നീണ്ട എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്റെ വിചാരണ നടപടികളിലേക്ക് കടക്കാൻ സാധിച്ചത്. 2018 ഫെബ്രുവരി 18-ന് രാത്രി പത്തരയോടെയായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. മട്ടന്നൂർ കീഴൂർ തെരുവിലെ തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ മാരകായുധങ്ങളുമായെത്തിയ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും മാരകമായി പരിക്കേറ്റിരുന്നു.
കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളായ ആകാശ് തില്ലങ്കേരി (31), റജിൽ രാജ് (32), എ. ജിതിൻ (31), സി.എസ്. ദീപ്ചന്ദ് (33), ടി.കെ. അസ്കർ (34) എന്നിവർക്കും മറ്റ് പ്രതികളായ കെ. ബൈജു (44), പി.പി. അൻവർ സാദത്ത് (31), കെ. അഖിൽ (31), കെ. സഞ്ജയ് (29), കെ. രജത് (30), കെ.വി. സംഗീത് (30), പി.കെ. അഭിനാഷ് (27), സി. നിജിൽ (35), കെ.പി. പ്രശാന്ത് (56), എ.പി. സിനീഷ് (37), എ.കെ. സുബീൻ (33), വി. പ്രജിത്ത് (34) എന്നിവർക്കുമാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. സെഷൻസ് കോടതിയുടെ റിമാൻഡ് ഉത്തരവ് റദ്ദാക്കപ്പെട്ടതോടെ പ്രതികൾക്ക് തടവിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ