
തിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി . എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് പരാതിക്കാരിയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല. കേസിന്റെ തുടര്‍നടപടി കോടതി നാളെ പരിഗണിക്കും.
എല്‍ദോസിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തു താമസിക്കുന്ന എറണാകുളം പറവൂർ സ്വദേശിയായ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരിൽ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നും ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. എൽദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. ബലാത്സംഗക്കേസ് ഉണ്ടായിരുന്നതിനാല്‍ ഇത്തവണ എല്‍ദോസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് തടസമായത് യുവതിയുടെ പരാതിയായിരുന്നു.