Image

ഒഴുക്കിൽപെട്ട് മുങ്ങിത്താഴ്ന്നപ്പോഴും രക്ഷപെടാൻ ശ്രമം നടത്തിയില്ല; ചില്ലിക്കൊമ്പന്‍റേത് ആത്മഹത്യ‍യോ?

Published on 25 May, 2026
ഒഴുക്കിൽപെട്ട് മുങ്ങിത്താഴ്ന്നപ്പോഴും രക്ഷപെടാൻ  ശ്രമം നടത്തിയില്ല; ചില്ലിക്കൊമ്പന്‍റേത് ആത്മഹത്യ‍യോ?

പാലക്കാട്: ആളിയാര്‍ ഡാമില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പന്‍ ജീവനൊടുക്കിയതോ? കനാലില്‍ വെള്ളംകുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടുചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആനകളുടെ രഹസ്യജീവിതം അറിയുന്നവര്‍ പറയുന്നത് ചില്ലിക്കൊമ്പന്‍ ജീവനൊടുക്കിയതാവാമെന്നാണ്.

കനാലില്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ ചില്ലിക്കൊമ്പന്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടത്താതിരുന്നതാണ് ചില്ലക്കൊമ്പന്റേത് ആത്മഹത്യയാണോയെന്ന സംശയം ബലപ്പെട്ടത്. ആനയെ കരക്കുകയറാന്‍ പ്രേരിപ്പിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നിട്ടും ചില്ലിക്കൊമ്പന്‍ അതിനുശ്രമിക്കാതെ മരണം വരിച്ചുവോ? എന്നതാണ് സംശയം.

ശാരീരിക അവശതകളോ പ്രയാധിക്യമോകൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ കയങ്ങളില്‍ ജീവനൊടുക്കാറുണ്ടെന്നതിന് സാക്ഷ്യമുണ്ട്. ഭക്ഷണം തീര്‍ത്തും ഉപേക്ഷിച്ച്, ശാന്തമായി വെള്ളത്തിലിറങ്ങിനിന്ന് മരണം വരിക്കുന്ന കാട്ടാനയുടെ കഥ പ്രശസ്ത വേട്ടക്കഥാകാരനായ കെന്നത്ത് ആന്‍ഡേഴ്സന്റെ 'ദി ടൈഗര്‍ റോര്‍സ്'എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 'അട്ടപ്പാടിയിലെ വയോധികന്‍' എന്ന മൂന്നാമധ്യായത്തിലാണ് ആനകളുടെ ആത്മഹത്യയെക്കുറിച്ചുള്ള സുദീര്‍ഘമായ വിവരണമുള്ളത്. വയസ്സായ കാട്ടാനകള്‍ എങ്ങിനെ ചരിയുന്നു എന്ന ദീര്‍ഘകാലമായുള്ള തന്റെ അന്വേഷണത്തിന് അവസാനമായെന്നും അദ്ദേഹം ലേഖനത്തിന്റെ അവസാനത്തില്‍ പറഞ്ഞുവെക്കുന്നു. അട്ടപ്പാടിയിലെ കുറുമ്പ ഗോത്രത്തലവന്‍ മുമ്പ് ആനകളുടെ ജീവത്യാഗത്തെക്കുറിച്ചു പറഞ്ഞിരുന്നെങ്കിലും തന്റെ യുക്തിബോധം അത് അംഗീകരിച്ചിരുന്നില്ലെന്നും ആന്‍ഡേഴ്സണ്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പറമ്പികുളം വന്യജീവി സങ്കേതത്തിന് താഴെ ആളിയാര്‍ ഡാമില്‍ നിന്നും പോകുന്ന കനാലില്‍ വീണാണ് ചില്ലിക്കൊമ്പന്‍ ചരിഞ്ഞത്. നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ കാട്ടാനയായ ചില്ലിക്കൊമ്പന്‍ കനാല്‍ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം. ആനമല കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാര്‍ കോണ്ടൂര്‍ കനാലിനടുത്ത് ചില്ലിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക