
പശ്ചിമേഷ്യയിലെ സമാധാനം കെടുത്തിയ പന്ത്രണ്ട ആഴ്ചത്തെ യുദ്ധത്തിന് ശാശ്വതമായി അന്ത്യം കുറിക്കുമെന്ന കരാറിലേയ്ക്ക് യു.എസും ഇറാനും ഉടന്‍ എത്തുമെന്ന് ട്രംപ് ഗവണ്‍മെന്റ് സൂചന നല്‍കിയിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്ന സമാധാന കരാര്‍ വൈകുമെന്നാണറിയുന്നത്. ഉടമ്പടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ ഇരുപക്ഷവും കടുംപിടിത്തം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ധൃതി കാണിക്കേണ്ടെന്ന് താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശുഭവാര്‍ത്തയെന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിവരുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
''ചര്‍ച്ചകള്‍ ചിട്ടയായതും ക്രിയാത്മകവുമായ രീതിയില്‍ പുരോഗമിക്കുന്നു, സമയം നമ്മുടെ പക്ഷത്തുള്ളതുകൊണ്ട് ധൃതിപ്പെട്ട് ഒരു കരാറിലേക്ക് പ്രവേശിക്കരുതെന്ന് ഞാന്‍ എന്റെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഒരു കരാറിലെത്തുകയും ഒപ്പുവെക്കുകയും ചെയ്യുന്നതുവരെ ഉപരോധം പൂര്‍ണ്ണ ശക്തിയോടെ നിലനില്‍ക്കും...'' എന്നാമണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഒരു ഔപചാരിക കരാര്‍ ഉണ്ടാക്കി, അത് സ്ഥിരീകരിച്ച് ഒപ്പുവെക്കുന്നതുവരെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പലുകള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇറാനുമായി മുമ്പുണ്ടാക്കിയ ഒബാമ ഭരണകൂടത്തിന്റെ കരാറിന് നേര്‍വിപരീതമായിരിക്കും തന്റെ കരാറെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്ആണവായുധം വികസിപ്പിക്കാനുള്ള അവസരംനല്‍കുകയാണ് ഒബാമ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതോടെ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ ഉടന്‍ ഒരു വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കിടയിലും നിര്‍ണായക ധാരണ ഇപ്പോഴും ദൂരെയാണെന്ന സൂചനയാണ് ലഭിക്കുന്നത്.
ഇരുവിഭാഗങ്ങളും ആവശ്യമായ സമയം എടുത്ത് കാര്യങ്ങള്‍ ശരിയായി തീര്‍പ്പാക്കണമെന്നും എന്നാല്‍ ഉടന്‍ ഒരു അന്തിമ ധാരണ പ്രതീക്ഷിക്കരുതെന്നുമുള്ള എന്ന ട്രംപിന്റെ കുറിപ്പിനോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മധ്യപൂര്‍വേഷ്യയിലെ യുദ്ധാവസ്ഥ അവസാനിപ്പിക്കുന്നതിനായുള്ള ഒരു കരാറില്‍ അമേരിക്കയും ഇറാനും തത്വത്തില്‍ ധാരണയിലെത്തിയതായി ഇന്നലെയാണ് ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരെ അരിയിച്ചത്. ഈ കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും, ഇറാന്‍ തന്റെ ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കിയ യുറേനിയം നശിപ്പിക്കാനുള്ള പ്രതിബദ്ധത കൈക്കൊള്ളുകയും ചെയ്യുമെന്നായിരുന്നു വിവരം.
ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കില്ലെന്ന് ഇറാന്റെ നിലപാട് കരാറില്‍ ഉള്‍പ്പെടുത്തും. 60 ശതമാനം ശുദ്ധിയില്‍ സമ്പുഷ്ടീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഉപേക്ഷിക്കാമെന്ന് ഇറാന്‍ സമ്മതിച്ചുവെന്ന് കരാറില്‍ പറയുന്നു. ഇറാനിയന്‍ തുറമുഖങ്ങളിലേക്കു പോക്കുവരവു നടത്തുന്ന കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം യു.എസ് പിന്‍വലിക്കുന്ന മുറയ്ക്ക് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറക്കും. കടലിടുക്കിന്റെ നടത്തിപ്പ് ഇറാന്റെ മേല്‍നോട്ടത്തിലാകുമത്രേ. ഇന്ധനം വില്‍ക്കുന്നതിന് ഇറാന്‍ യു.എസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ തത്ക്കാലത്തേക്ക് ഇളവു ചെയ്യും. യു.എസ് മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ വിദേശ നിക്ഷേപങ്ങളുടെ ഒരുഭാഗം വിട്ടുകൊടുക്കും. കരാര്‍ നിലവില്‍ വന്ന് 60 ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് ബാക്കിയുള്ളവയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തും. ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുമായി ഇസ്രയേല്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്.
അതേസമയം, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കുന്നതും ലെബനിലെ വെടിനിര്‍ത്തലും സംബന്ധിച്ച തര്‍ക്കങ്ങളാണ് കരാര്‍ വൈകാന്‍ കാരണമെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക ഒരുക്കമാണെങ്കിലും സ്വത്തും മരവിപ്പിച്ച തീരുമാനത്തില്‍ കടുംപിടുത്തം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കും ഇറാന്റെ ആണവ പദ്ധതികളും സംബന്ധിച്ച വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന് തടസ്സമായി നില്‍ക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തടഞ്ഞുവച്ച ആസ്തികളില്‍ ഒരു ഭാഗം വിട്ടുകൊടുക്കാന്‍ അമേരിക്ക സമ്മതിക്കുന്നില്ലെങ്കില്‍ അന്തിമ ധാരണയിലെത്തില്ലെന്ന് കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും നടത്തിയ മധ്യസ്ഥ ശ്രമങ്ങളിലൂടെ നേരത്തെ ചില ധാരണകളില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ നേരിട്ടുള്ള ചര്‍ച്ചകളില്‍ അമേരിക്ക നിലപാടുകള്‍ ആവര്‍ത്തിച്ച് മാറ്റുകയും പ്രധാന വ്യവസ്ഥകള്‍ക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നു എന്നാണ് ഇറാന്റെ ആരോപണം.
ഇറാനുമായുള്ള ഏത് കരാറും ആണവ ഭീഷണി ഒഴിവാക്കുന്ന തരത്തിലായിരിക്കുമെന്ന് ട്രംപ് സമ്മതച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ട്രംപിനെ വിളിച്ചിരുന്നുവെന്നും ഇറാനുമായുള്ള ഏത് ധാരണയും ആണവഭീഷണി ഇല്ലാതാക്കുന്നതായിരിക്കുമെന്ന് പരസ്പരം ധാരണയിലെത്തിയെന്നും നെതന്യാഹു വെളിപ്പെടുത്തി. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സമ്പുഷ്ടീകരിച്ച യുറേനിയവും ഇല്ലാതാക്കുമെന്നാണ് ഇതിന്റെ അര്‍ത്ഥമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇറാന്റെ കൈവശം ആണവായുധങ്ങള്‍ ഉണ്ടാകരുതെന്ന ട്രംപിന്റെ നിലപാട് പോലെ തന്റെ നിലപാടിലും മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ലെബനനില്‍ നിന്നടക്കം എവിടെ നിന്നുമുള്ള ഭീഷണിയെയും ചെറുക്കാന്‍ ഇറാന് അവകാശമുണ്ടെന്നതിനെയും ട്രംപ് ആവര്‍ത്തിച്ച് ഉറപ്പിച്ചുവെന്ന് നെതന്യാഹു പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയും ഹോര്‍മുസ് കടലിടുക്കിന്റെ തുറക്കലും ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ ഏപ്രില്‍ തുടക്കത്തില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. പൂര്‍ണ്ണയുദ്ധത്തിലേക്ക് മടങ്ങിപ്പോകാതിരിക്കാനുള്ള അവസാനഘട്ട നയതന്ത്ര ശ്രമങ്ങള്‍ക്കു പിന്നാലെയായിരുന്നു ഇന്നലത്തെ ട്രംപിന്റെ പ്രതീക്ഷയേകിയ പ്രഖ്യാപനം. ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ കരാറിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഫെബ്രുവരി അവസാനത്തില്‍ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് ഈ സംഘര്‍ഷം ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും ആഗോള ഇന്ധന വിപണിയിലെ അസ്ഥിരതയ്ക്കും ഈ യുദ്ധം കാരണമായി.
യുദ്ധത്തില്‍ 3500-ലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ഇതില്‍, 1616 പേര്‍ സാധാരണക്കാരാണ്. യു.എസിന്റെ 13 സൈനികരും കൊല്ലപ്പെട്ടു. ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെയാണ് പശ്ചിമേഷ്യ യുദ്ധഭൂമിയായത്. തിരിച്ചടിയായി യു.എസിന്റെ സേനാതാവളങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയും ചെയ്തു. ഇതോടെ ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുകയും പെട്രോളിയം ഉപോത്പന്നങ്ങള്‍, വളം എന്നിവയുടെ വരവു കുറയുകയും ചെയ്തു. ഏപ്രില്‍ എട്ടിന് ഇറാനും യു.എസും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം തുടരുകയാണ്.