
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെ മോശമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറും കല്ലാർ സ്വദേശിയുമായ എസ്. സുനിൽകുമാറിനെതിരെയാണ് കെഎസ്ആർടിസി അധികൃതർ അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്. പൊതുജനമധ്യത്തിൽ സർക്കാരിന്റെയും കെഎസ്ആർടിസി കോർപ്പറേഷന്റെയും അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനാണ് നടപടി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോർഫ് ചെയ്ത് വികൃതമാക്കിയ ശേഷം ഫെയ്‌സ്ബുക്ക് വഴി വ്യാപകമായി പ്രചരിപ്പിച്ചതിനാണ് സുനിൽകുമാറിനെതിരെ വകുപ്പുതല നടപടിയുണ്ടായത്. സർക്കാർ ജീവനക്കാർ കർശനമായി പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്നാണ് നെടുങ്കണ്ടം യൂണിറ്റ് ഉദ്യോഗസ്ഥനായ സുനിൽകുമാറിനെ അന്വേഷണവിധേയമായി അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ കോർപ്പറേഷൻ ഉത്തരവിട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഗുരുതര വീഴ്ചയായാണ് അധികൃതർ ഇതിനെ കണക്കാക്കുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.