
സോഷ്യൽ മീഡിയയിൽ തരംഗമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ മരവിപ്പിച്ച നടപടിക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത്. ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യുവാക്കൾക്കിടയിൽ പെട്ടെന്ന് ജനശ്രദ്ധയാർജ്ജിച്ച ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളരുമോ എന്ന ബി.ജെ.പിയുടെ ഭയമാണ് ഈ നടപടിക്ക് പിന്നിൽ. തൊഴിലില്ലായ്മയും അവഗണനയും നേരിടുന്ന യുവതലമുറ നിലവിലെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയോട് പുലർത്തുന്ന കടുത്ത അമർഷമാണ് ഈ പ്രതിഷേധ രൂപത്തിലൂടെ പുറത്തുവരുന്നത്.
യുവജനങ്ങളുടെ വികാരം രാജ്യമെങ്ങും പടരുമെന്ന ആശങ്കയിലാണ് കേന്ദ്രം ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഏതൊരു രാഷ്ട്രീയ ആശയത്തോടും വിയോജിപ്പുണ്ടാകാം, എന്നാൽ ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്ത് അടിച്ചമർത്തുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. കേന്ദ്രസർക്കാരിന്റെ ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ ഒന്നിച്ചുനിന്ന് പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.