
നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇത്തരം ഒരു നിയമനം നടത്തിയത്
‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ’ എന്നതുപോലെയാണെന്നും, കേരളത്തിൽ ഇങ്ങനെയൊരു അനുഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വേളയിൽ കമ്മീഷൻ യുഡിഎഫിന് അനുകൂലമായി പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന എൽഡിഎഫ് ആരോപണം ഈ നിയമനത്തോടെ ശരിവെക്കപ്പെട്ടിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ സമാനമായ നിയമനങ്ങളെ നേരത്തെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ കേരളത്തിൽ കാണുന്നതെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഒത്തുകളിക്കെതിരെ രാഹുൽ ഗാന്ധി മുൻപ് നടത്തിയ വിമർശനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, കേരളത്തിൽ കോൺഗ്രസും ബിജെപിയും കമ്മീഷനും ചേർന്ന് നടത്തിയ ഒത്തുകളിയെക്കുറിച്ച് രാഹുൽ ഗാന്ധിയും എഐസിസിയും മറുപടി പറയണമെന്ന് പാർട്ടി ആവശ്യപ്പെട്ടു