Image

ഒരു കാലത്ത് ഒരേ പ്രസ്ഥാനത്തിൽ ഒന്നിച്ചു നടന്ന നേതാക്കൾ, ഇന്ന് പിണങ്ങിയും കലഹിച്ചും മുഖാമുഖം കാണുമ്പോൾ എങ്ങനെയാണ് ഇങ്ങനെ പെരുമാറാനായതെന്ന് സോഷ്യൽ മീഡിയ

Published on 22 May, 2026
ഒരു കാലത്ത് ഒരേ പ്രസ്ഥാനത്തിൽ  ഒന്നിച്ചു നടന്ന നേതാക്കൾ, ഇന്ന് പിണങ്ങിയും കലഹിച്ചും മുഖാമുഖം കാണുമ്പോൾ എങ്ങനെയാണ്  ഇങ്ങനെ പെരുമാറാനായതെന്ന്  സോഷ്യൽ മീഡിയ

പിണറായി വിജയനും ജി. സുധാകരനും ഒരുകാലത്ത്  ഒന്നിച്ചു നടന്ന നേതാക്കളെങ്കിലും  തെരഞ്ഞെടുപ്പിൽ പരസ്പരം രണ്ട് പ്രസ്ഥാനങ്ങളിൽ നിന്ന്  പോരടിച്ച്  മത്സരിക്കാനിറങ്ങിയ നേതാക്കളാണ്. പ്രോടെം  സ്പീക്കറായി ജി. സുധാകരനെ യുഡിഎഫ് നിശ്ചയിച്ചതോടെ അദ്ദേഹത്തിന് മുന്നിൽ പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് എൽഡിഎഫുകാർ തന്നെ സംശയിച്ചിരുന്നു.

എന്നാൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയൻ പ്രോടെം  സ്പീക്കർ ജി. സുധാകരന് നിറഞ്ഞ ചിരിയോടെ കൈ കൊടുത്ത് അഭിവാദ്യം ചെയ്തു. ഒരു കാലത്ത് ഒരേ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന നേതാക്കൾ, ഇന്ന് രണ്ട് പ്രസ്ഥാനത്തിന്‍റെ ഭാഗമായി പോരടിച്ച്  നിൽക്കുമ്പോൾ എങ്ങനെയാണ് ഇവർക്ക് ഇങ്ങനെ പെരുമാറാനായതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

ജി. സുധാകരനെ ശൗര്യത്തോടെ മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കണ്ടിട്ടുള്ളൂ. ആരോടും വഴങ്ങാത്ത, എപ്പോൾ, എങ്ങനെ, ഏതു രീതിയിൽ പ്രതികരിക്കുമെന്ന് ഏറ്റവും അടുത്തുനിൽക്കുന്നവർക്ക് പോലും പ്രവചിക്കാനാവാത്ത ശുണ്ഠിക്കാരനായ സുധാകരൻ ഒരു കുഞ്ഞാടിന്‍റെ ശരീരഭാഷയോടെ, ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റ്, കൈകൾ കൂപ്പി കാലടികൾ മുന്നോട്ടുവെച്ച് നടക്കണമെങ്കിൽ, അത് പേടിച്ചിട്ടോ ഭയന്നിട്ടോ ആകാൻ തരമില്ല. അവരുടെ കഴിഞ്ഞകാലത്തിൽ അത്രയും ഗാഢമായ എന്തോ ഒന്നുണ്ടെന്നാണ് കണ്ടന്‍റ് ക്രിയേറ്റർ ഷിബു ഗോപാലകൃഷ്ണൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.

ഷിബു ഗോപാലകൃഷ്ണന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ് ;

ജി. സുധാകരനെ ശൗര്യത്തോടെ മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കണ്ടിട്ടുള്ളൂ. ആരോടും വഴങ്ങാത്ത, എപ്പോൾ, എങ്ങനെ, ഏതു രീതിയിൽ പ്രതികരിക്കുമെന്ന് ഏറ്റവും അടുത്തുനിൽക്കുന്നവർക്ക് പോലും പ്രവചിക്കാനാവാത്ത ശുണ്ഠിയാണ് സുധാകരൻ. എപ്പോഴും കയർക്കാൻ ആരെങ്കിലും അടുത്ത് ഉണ്ടായിരിക്കേണ്ടുന്ന മനുഷ്യൻ!

അങ്ങനെയൊരാൾ ഒരു കുഞ്ഞാടിന്‍റെ ശരീരഭാഷയോടെ, ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റ്, കൈകൾ കൂപ്പി കാലടികൾ മുന്നോട്ടുവെച്ച് നടക്കണമെങ്കിൽ, അത് പേടിച്ചിട്ടോ ഭയന്നിട്ടോ ആകാൻ തരമില്ല. ഇത്രയും നാൾ ഇല്ലാത്ത ഭയം ഇപ്പോൾ ഉണ്ടാകേണ്ട യാതൊരു കാര്യവുമില്ല; അഭിനയമാകാൻ തീരെ തരമില്ല. അവനവൻ മാത്രമായിരിക്കാൻ കഴിയുന്ന കാർക്കശ്യത്തിന്‍റെ പെരുമ കേൾപ്പിച്ചിട്ടുള്ള രണ്ടുപേർ, മറ്റാർക്കും വേണ്ടിയല്ലാതെ പരസ്പരം അഭിവാദ്യം ചെയ്യുകയും, എന്തോ പറയാൻ ശ്രമിക്കുമ്പോൾ ഒരു സമാശ്വസിപ്പിക്കൽ പോലെ തോളത്തുതട്ടി കടന്നുപോവുകയും ചെയ്യുമ്പോൾ, അതുകണ്ടുനിൽക്കുന്ന നമ്മുടെ ഉള്ളിലും ആനന്ദം പൊടിയുന്നു.

ഒരുകാലത്ത് ഒത്തൊരുമിച്ചു നടന്ന രണ്ടു മനുഷ്യർ പിണങ്ങി, കലങ്ങി, കണ്ണിൽപ്പെടാതെ നടക്കുമ്പോൾ, ഓർക്കാപ്പുറത്ത് മുഖാമുഖം വന്നുപെട്ടാൽ അവർക്ക് സ്നേഹത്തോടെ അഭിവാദ്യം ചെയ്യാൻ മാത്രമേ കഴിയുന്നുള്ളൂ എങ്കിൽ, അവരുടെ കഴിഞ്ഞകാലത്തിൽ അത്രയും ഗാഢമായ എന്തോ ഒന്നുണ്ട്!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക